Thursday, October 30, 2008

എന്റെ ഭാര്യ ഫെമിനിസ്റ്റല്ല..

ശ്രീമതി വളരെ കോപത്തിലാണ്‌. ഓഫീസില്‍ നിന്നും വന്നപാടെ ബാഗൊക്കെ വലിച്ചെറിഞ്ഞു കലിയിളകി നടക്കുകയാണ്‌.
കാര്യമന്വേഷിക്കാന്‍ ചെന്ന എന്റെ നേരെ ഒരു ചാട്ടം.

'നിങ്ങള്‍ ആണുങ്ങള്‍ ഇത്ര മര്യാദയില്ലാത്തവരാണോ?"

എന്താണു കാര്യമെന്നന്വേഷിച്ചപ്പോള്‍ കരച്ചിലിന്റെ വക്കോളമെത്തിയ ശ്രീമതി പറഞ്ഞു.

"ഞാന്‍ ഒരു മണിക്കൂറായി ട്രാന്‍സ്‌പോര്‍ട്ട് വണ്ടിയില്‍ തൂങ്ങിപ്പിടിച്ചു നില്‍ക്കുന്നു. എത്ര ആണുങ്ങള്‍ വണ്ടിയില്‍ ഞെളിഞ്ഞിരിക്കുന്നു. ഒരാള്‍ക്കെങ്കിലും എണീറ്റിട്ടു എനിക്കൊരു സീറ്റ് തരാമായിരുന്നില്ലേ? ഇവര്‍ക്കുമൊക്കെ വീട്ടില്‍ സഹോദരിയും അമ്മയുമൊക്കെയില്ലേ?

ശ്രീമതിയുടെ സങ്കടം കൂടിവന്നു.

"ഞാനൊരു പെണ്ണല്ലേ, ഞാന്‍ ഇങ്ങനെ നിക്കുന്നതു കണ്ടിട്ടു ഒരാള്‍ക്കുപോലും ദയ തോന്നിയില്ലല്ലോ.
ശ്രീമതിയുടെ കണ്ണു നിറഞ്ഞുപോയി. അതു പിന്നെ എന്തിനും അങ്ങനൊക്കെ തന്നെ ആയതുകൊണ്ടു ഞാന്‍ രംഗം വിട്ടു.

....................

രംഗം മാറി.
ഇപ്പോള്‍ ഞാന്‍ ട്രാന്‍സ്‌പോര്‍ട്ട് വണ്ടിയിലിരിക്കുകയാണ്‌. ദൂരയാത്രയാണ്‌. അടുത്തുള്ള സ്‌റ്റോപ്പില്‍ നിന്നും ഒരു സ്‌ത്രീ കയറി. വണ്ടിയില്‍ സീറ്റില്ല. അവര്‍ വണ്ടിയില്‍ തൂങ്ങിനിക്കാന്‍ തുടങ്ങി. എനിക്കു ശ്രീമതിയുടെ കരച്ചില്‍ ഓര്‍മ്മ വന്നു.
ഞാന്‍ മെല്ലെ എഴുന്നേറ്റു, സ്‌ത്രീയോടു പറഞ്ഞു,

"പെങ്ങളേ, ഇവിടിരുന്നോളൂ"

എന്നെ അവര്‍ ഇരുത്തി ഒരു നോട്ടം.

"താനെന്താ വിചരിച്ചിരിക്കുന്നേ? ആണുങ്ങളുടെ ഔദാര്യത്തില്‍ സ്‌ത്രീകള്‍ യാത്ര ചെയ്യണോ?

ഇളിഭ്യനായി നിന്ന എന്നോട് അവര്‍ തട്ടിക്കയറി.

"തനിക്കു നിക്കാമെങ്കില്‍ എനിക്കും വണ്ടിയില്‍ നിക്കാം. ആണുങ്ങളെപ്പോലെ നിന്നു യാത്ര ചെയ്യാന്‍ പെണ്ണുങ്ങള്‍ക്കുമറിയാം. സ്‌ത്രീ അത്ര അബല അല്ല, അവളെ ആരും ഇരുത്താനും നോക്കേണ്ട. ഇങ്ങനെ ഔദാര്യം കാട്ടിയാണ്‌ നിങ്ങള്‍ സ്‌ത്രീകളെ ദുര്‍ബലയാക്കിയത്. ഞാന്‍ ഔദാര്യം സ്വീകരിക്കാറില്ല. താന്‍ അവിടെ തന്നെ ഇരുന്നോ"

അറിയാതെ ഞാന്‍ പൂര്‍വ്വസ്‌ഥിതിയിലിരുന്നുപോയി. വണ്ടിയില്‍ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നോ? അവര്‍ ചിരിക്കുകയായിരുന്നോ? എനിക്കറിയില്ല, കാരണം എന്റെ തല കുനിഞ്ഞിരിക്കുകയായിരുന്നു.