Showing posts with label ചര്‍ച്ച. Show all posts
Showing posts with label ചര്‍ച്ച. Show all posts

Sunday, March 23, 2008

നായന്‍മാര്‍ നേപ്പാളികളോ?

ചില സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ സവര്‍ണ്ണജാതിയായ നായന്‍മാര്‍ കേരളത്തിലെ മണ്ണിന്റെ മക്കളല്ലെന്നും നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയവരാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ നായന്‍മാര്‍ക്കിടയില്‍ നിലനില്ക്കുന്ന ചില സാമൂഹികക്രമങ്ങളും അവരുടെ ആവാസരീതികളും നേപ്പാളിലെ നേവാര്‍ സമുദായത്തിന്റേതുമായി വളരെയേറെ സാമ്യമുണ്ടെന്നുള്ളതാണ്‌ ഈ കണ്ടെത്തലിന്റെ മൂലാധാരം.

'മുണ്ഡ' കൂട്ടപ്പലായനത്തിന്റെ ഭാഗമായി നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയ നേവാര്‍ വംശജരാണ്‌ നായന്‍മാര്‍. എന്തെന്നാല്‍ നായന്‍മാരുടെയിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായവും, നേപ്പാളിലെ പഗോഡ മാതൃകയിലുള്ള നാലുകെട്ടു ഗൃഹനിര്‍മ്മാണവും ആരാധനാക്രമങ്ങളുമൊക്കെ നേവാര്‍ വംശജരുടേതുമായി താദാത്മ്യമുള്ളതാണ്‌.

പരശുരാമന്റെ ക്ഷത്രിയനിഗ്രഹത്തെ ഭയന്ന്‌ പൂണൂലു പൊട്ടിച്ചെറിഞ്ഞ് കേരളത്തിലേക്കു കുടിയേറിയ ക്ഷത്രിയ കുല നാഗവംശജരാണ്‌ നായന്‍മാരെന്നും പറയുന്നു. നായന്‍മാരുടെ സര്‍പ്പാരാധനയും വീടുകളില്‍ 'കുരിയാല' കെട്ടി നാഗത്താന്‍മാര്‍ക്കു വാസസ്ഥാനമൊരുക്കി സര്‍പ്പാരാധനയോട് കാട്ടുന്ന പ്രത്യേക മമതയുമാണ്‌ ഇതിനു തെളിവായി സാക്ഷ്യപ്പെടുത്തുന്നത്‌.

നാഗങ്ങളെ ആരാധിച്ചിരുന്ന നാഗന്‍മാര്‍ കേരളത്തിലുണ്ടായിരുന്നുവെന്നും നമ്പൂതിരിമാരുമായി ഒരു അഭിപ്രായ ഐക്യം ഉണ്ടാകും വരെ കാലങ്ങളോളം ഇവര്‍ പരസ്‌പരം കലഹിച്ചിരുന്നതായും തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ മാനുവലില്‍ പ്രസ്താവിച്ചിരിക്കുന്നു.

ചേരസാമ്രാജ്യത്തിലെ നാടുവാഴികളായിരുന്ന 'നാകന്‍' മാരുടെ വംശപരമ്പരകളാണ്‌ നായന്‍മാര്‍ എന്നു ചട്ടമ്പി സ്വാമികള്‍ വ്യാഖ്യാനിച്ചതായും എഴുതപ്പെട്ടിരിക്കുന്നു. ചോളന്‍മാര്‍ ചേരസാമ്രാജ്യം ആക്രമിച്ചപ്പോള്‍ ചാവേറുകളായി യുദ്ധം ചെയ്ത പടയാളികളാണ്‌ നായന്‍മാര്‍ എന്നും പറയപ്പെടുന്നു.

ഇതെല്ലാം നായന്‍മാരെക്കുറിച്ച്‌ വിക്കിപീഡിയയില്‍ എഴുതിയിരിക്കുന്നതാണ്‌. ആധികാരികമായി അറിയുന്നവര്‍ കൂടുതല്‍ പറഞ്ഞു തരുമെന്ന പ്രതീക്ഷയോടെ ഇതു ബൂലോകത്തിനു സമര്‍പ്പിക്കുന്നു.

Saturday, March 8, 2008

വീട്ടിലുണ്ടാകരുതാത്ത സംഭവങ്ങള്‍

വിജയകൃഷ്ണനു മുത്തശ്ശി പറഞ്ഞു തന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കും പറഞ്ഞു തരാം. ഒരു വീട്ടിലുണ്ടാകരുതാത്ത ചില അമംഗള വസ്തുക്കളേതെല്ലാമെന്നറിയേണ്ടേ.. ദേ ഇതൊക്കെയാണ്‌..

കത്തിക്കരിഞ്ഞ മുറം,
കത്തിക്കരിഞ്ഞ തുണി,
അഴിഞ്ഞ ചൂല്‍
ഉടഞ്ഞ കുപ്പി,
ഉടഞ്ഞ കണ്ണാടി,
പൊട്ടിയ കലം, കുടം.
ഒരേ വീട്ടില്‍ രണ്ടിടത്തു ഭക്ഷണം പാകം ചെയ്യല്‍,
നിലവിളക്കു കരിന്തിരി കത്തല്‍,
കിടന്നുറങ്ങിയ പായയും കിടക്കയും മടക്കിവെക്കാതിരിക്കല്‍,
ഉമ്മറപ്പടിമേലിരിക്കല്‍,
തുണിയോ, മുറമോ തീപിടിക്കല്‍,
ഭക്ഷണം കഴിച്ചിടത്തെ എച്ചില്‍ നീക്കാതിരിക്കല്‍,
ഭക്ഷണം കഴിഞ്ഞു പാത്രം കഴുകാതിരിക്കല്‍,
വീട്ടുമുറ്റം അടിക്കാതെ കിടക്കല്‍,
അല്പം നെല്ലുപോലുമില്ലാത്ത പത്തായം,
വെള്ളിയാഴ്ച ദിവസം അത്താഴപ്പട്ടിണി കിടക്കല്‍,
വീടിന്റെ മുന്‍വശത്തു മൂത്രവിസര്‍ജ്ജനം നടത്തല്‍ (ഇതു നടത്തിയപ്പോഴാ മുത്തശ്ശി പിടിച്ചു മടിയിലിരുത്തി ഇതെല്ലാം പറഞ്ഞു തന്നത്‌)
കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹിക്കല്‍,
വീടിന്റെ പിന്‍വശത്തുകൂടി സാധനങ്ങള്‍ ക്രയവിക്രയം നടത്തല്‍ (അച്ചന്റെ മദ്യക്കുപ്പി ആകാം കേട്ടോ)
അന്നം വിറ്റു പണം വാങ്ങല്‍
നഖം മുറിച്ചതും അടയ്കാമൊരിയും തലമുടി വേര്‍പെടുത്തിയതും തിരുമുറ്റത്തു ദര്‍ശിക്കല്‍
ഉമിക്കരിയും ഉപ്പും കൈയ്യില്‍ കൊടുക്കല്‍
വറുത്ത എണ്ണ കൊണ്ട്‌ നിലവിളക്കു കൊളുത്തല്‍
അമ്മിയിലും ഉരലിലും കയറി നിക്കല്‍
വീട്ടില്‍ നെല്ല്‌, അരി, വിളക്കെണ്ണ, വിളക്കുതിരി, ഉപ്പ്‌, അലക്കിയ വസ്ത്രം, ഉമിക്കരി, ഭസ്മം, കുങ്കുമം, ചാന്ത്‌, കണ്‍മഷി, പശുവിന്‍ ചാണകം എന്നിവ ഇല്ലാതിരിക്കല്‍ ...

ഇനിയും ഏതാണ്ടൊക്കെയുണ്ട്‌..മറന്നുപോയി...ഇപ്പോള്‍ ഏകദേശം നമ്മള്‍ എല്ലാം കവര്‍ ചെയ്തില്ലേ....
പാവം മുത്തശ്ശി ഇപ്പോള്‍ അങ്ങു സ്വര്‍ഗ്ഗത്തീന്ന്‌ 'എടാ, വിജേഷ്‌ണോ' എന്നു വിളിക്കുന്നുണ്ടാകും. മുത്തശ്ശി സ്വര്‍ഗ്ഗത്തില്‍ തന്നെയായിരിക്കും..അതു വിജയകൃഷ്ണനുറപ്പാ.....

Thursday, February 28, 2008

70 ശതമാനം മലയാളികള്‍ തിരിച്ചു മടങ്ങുമ്പോള്‍...

ഗള്‍ഫില്‍ വിസ കാലാവധി 10 വര്‍ഷമാക്കി, 70 ശതമാനം മലയാളികളും തിരികെ നാട്ടിലേക്ക്‌
ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കാലാവധി പത്തുവര്‍ഷമായി ചുരുക്കാന്‍ അറബ്‌ - ഗള്‍ഫ്‌ കോ-ഓപ്പറേറ്റീവ്‌ കൌണ്‍സില്‍ തീരുമാനിച്ചു.

അടുത്ത അറബ്‌ ഉച്ചകോടി ഈ തീരുമാനത്തിന്‌ അംഗീകാരം നല്‍കും. ഇതോടെ പ്രവാസി തൊഴിലാളികളുടെ വേതനത്തിന്റെ തണലില്‍ കെട്ടിപ്പൊക്കിയ കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളകും. നിയം പ്രാബല്യത്തിലാകുന്നതോടെ ഗള്‍ഫിലുള്ള 70 ശതമാനം മലയാളികള്‍ക്ക്‌ തിരിച്ചുപോകേണ്ടിവരും.

സ്വന്തമായി സ്‌പോണ്‍സര്‍ഷിപ്പ്‌ അധികാരമുള്ള ബിസിനസ്‌കാര്‍ക്കും നിക്ഷേപകര്‍ക്കും നിയമം ബാധകമാവുകയില്ല. അറബ്‌-ഗള്‍ഫ്‌ കൌണ്‍സിലിന്റെ ബഹ്‌റൈന്‍, ഖത്തര്‍, യു. എ. ഇ., കുവൈറ്റ്‌, സൌദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലാണ്‌ നിയമം പ്രാബല്യത്തില്‍ വരിക. ഒരു രാജ്യത്ത്‌ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ വോട്ടവകാശത്തിന്‌ അര്‍ഹതയുണ്ടെന്ന ഐക്യരാഷ്‌ട്രസഭയുടെ പുതിയ നിയമമാണ്‌ അറബ്‌ രാജ്യങ്ങളെ തീരുമാനത്തിനു പ്രേരിപ്പിച്ചത്‌. നാടിന്റെ വരുമാനം ഭൂരിഭാഗവും വിദേശരാജ്യങ്ങളിലേക്കു പോകുന്നതും കാരണമാണെന്നു കരുതുന്നു.

65,000 കോടി രൂപയാണ്‌ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന്‌ 2007-ല്‍ കേരളത്തിലേക്ക്‌ ഒഴുകിയെത്തിയത്‌. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം ആകെ 1, 05, 300 കോടി (2700 കോടി യു. എസ്‌. ഡോളര്‍) ലഭിച്ചപ്പോളാണ്‌ ഇതില്‍ പകുതിയിലേറെയും കേരളത്തിലേക്കൊഴുകിയത്‌. മൂന്നു കോടിയിലധികം ജനസംഖ്യയുള്ള സംസ്ഥാനത്ത്‌ നാലു ശതമാനത്തിലധികം മാത്രമുള്ള പ്രവാസികളാണ്‌ ബജറ്റിലെ വരുമാനത്തേക്കാള്‍ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത്‌.

വലിയൊരു വിഭാഗം തൊഴിലാളികള്‍ കേരളത്തിലേക്കു മടങ്ങുമ്പോള്‍ ഇവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാരിനു വലിയ ഒരു ബാധ്യതയാകും. ഇവരുടെ പുനരധിവാസത്തിനു പ്രവാസി ക്ഷേമനിധി പോലുല്ല സംവിധാനങ്ങള്‍ ആരംഭിച്ചാലേ ഒരു പരിധി വരെ പിടിച്ചു നില്കാന്‍ പറ്റൂ.

പ്രവര്‍ത്തിപരിചയമെന്ന മാനദണ്ഡത്തിനു പകരം യു. എ. ഇ-യില്‍ ജോലിക്കു യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന്‌ ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പിന്‍സ്‌, ഈജിപ്റ്റ്‌, യു. കെ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു വരികയാണ്‌. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയൊരു വിഭാഗത്തിനു നാട്ടിലേക്കു ടിക്കറ്റെടുക്കേണ്ടി വരും. അറബ്‌ - ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതു മാപ്പ്‌ ലഭിച്ച്‌ പതിനായിരങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചെത്തുന്നതിനു പുറമെയാണ്‌ പുതിയ പ്രതിസന്ധികള്‍.

-മംഗളം ന്യൂസ് - 28 ഫെബ്രുവരി 2008