Sunday, February 17, 2008

പ്രവാസലോകത്തെ തിരുമുറിവുകള്‍

നാനാത്വത്തില്‍ ഏകത്വം, യൂണിറ്റി ഇന്‍ ഡൈവേര്‍സിറ്റി, അനേകതാ മേം ഏകത..

ഇതു നമ്മള്‍ സ്കൂളിലെ ചരിത്ര പാഠങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഭാരതീയ പൌരധര്‍മ്മ സമവാക്യം. എന്നാല്‍ നാനാത്വങ്ങളുടെ നാണംകെട്ട സമവാക്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളി സമൂഹത്തിന്‍റെ ഇടവഴികളിലേക്കു നമുക്കൊന്നു നോക്കാം.

ഒരു മലയാളി ജോലി ചെയ്യുന്ന സ്ഥാപനത്തിലോ, താമസസ്ഥലത്തോ പുതിയതായി ഒരു മലയാളി വന്നു ചേര്‍ന്നാല്‍ ആദ്യം അന്വേഷിക്കുക അയാളുടെ സ്ഥലമായിരിക്കും. ഗള്‍ഫുലോകത്തെ മലയാളികള്‍ക്കിടയിലെ ആദ്യത്തെ വേര്‍തിരിവ്‌ തുടങ്ങുന്നത്‌ ഒരാള്‍ 'തെക്കനാണോ' അതോ 'വടക്കനാണോ' എന്നതിലൂടെയാണ്‌.

എറണാകുളത്തിനു തെക്കോട്ടുള്ളവരൊക്കെ തെക്കനും അവിടെ നിന്ന്‌ വടക്കൊട്ടുള്ളവരെല്ലം വടക്കനുമാണ്‌. യാതൊരു മുന്‍പരിചയമോ, അനുഭവമോ ഇല്ലാതെ തന്നെ ഒരാളുടെ വ്യക്തിത്വത്തിന്‌ വിലയിടുന്ന വൃത്തികെട്ട അളവുകോലായി മാറുന്നു ഈ വേര്‍തിരിവ്‌. ഇത്തരം ഒരു സൈലെന്റ് ഗ്രൂപ്പിസത്തില്‍ തുടങ്ങി സ്വയം വര്‍ഗ്ഗങ്ങളായി തരം തിരിച്ച്‌ മലയാളികല്‍ തങ്ങളുടെ 'ഗോത്രസംസ്കാരം' പ്രവാസലോകത്ത്‌ അനുശീലിക്കുന്നു.

'തെക്കന്‍മാരെ വിശ്വസിക്കരുത്‌', 'വടക്കന്‍മാരൊക്കെ സ്വാര്‍ത്ഥന്‍മാരാണ്‌ ' എന്നൊക്കെയുള്ള മുന്‍വിധിയിലൂടെയും ന്യായപ്രമാണങ്ങളിലൂടെയും സ്വന്തം ഭാഷ സംസാരിക്കുന്ന തന്‍റെ സഹോദരനെ വേര്‍തിരിച്ചും വര്‍ഗ്ഗീകരിച്ചും മാറ്റുന്നവര്‍ ഈ വടക്കന്‍-തെക്കന്‍ വേര്‍തിരിവിലൂടെ ഐക്യമില്ലായ്മയുടെ ആദ്യത്തെ ആണി അടിക്കുന്നു. അതിനുശേഷം ഇയാള്‍ തന്‍റെ തന്നെ ജില്ലയില്‍ പെട്ട ആളാണോ എന്ന്‌ മൌനമായി ഒരു ചെറിയ ക്ലാസ്സിഫിക്കേഷന്‍ നടത്തും. അടുത്ത മുറിച്ചുമാറ്റല്‍ മതത്തിന്‍റെ കത്തി കൊണ്ടാണ്‌. പിന്നാലെ വരുന്നു ജാതിത്തിരിവുകള്‍.

ഹിന്ദുവാണെന്നറിഞ്ഞാല്‍ അടുത്ത ആകാംക്ഷ തുടങ്ങുന്നത്‌ അയാള്‍ നായരാണോ? ഈഴവനാണോ? അമ്പലവാസിയാണോ? അതോ പട്ടികജാതിയോ? നായരായാലോ, അയാള്‍ മേനോനാണോ? പിള്ളയാണോ? നമ്പ്യാരാണോ? കുറുപ്പാണോ? പണിക്കരാണോ? കൈമളാണോ? ഈഴവനെങ്കില്‍ അയാള്‍ ചാന്നനാണോ, ചേകവരാണോ എന്നു തുടങ്ങുന്നു ഉത്‌കണ്ഠകള്‍.

കൃസ്ത്യാനികള്‍ക്കിടയിലെ വേര്‍തിരിവാണ്‌ വേദനാജനകം. ഏവരും കൃസ്തുദേവന്‍റെ അനുയായികള്‍ തന്നെ. പക്ഷേ അദ്ദേഹത്തിനുണ്ടായ തിരുമുറിവുകളേക്കാള്‍ എത്രയോ കൂടുതലാണ്‌ കൃസ്ത്യാനികള്‍ക്കിടയിലെ 'വേര്‍-മുറിവുകള്‍'. ആദ്യം നോക്കുന്നത്‌ ഒരാള്‍ കത്തോലിക്കനാണോ അതൊ പ്രൊട്ടെസ്‌റ്റന്റ്‌ ആണോയെന്നാണ്‌. ഇനി കത്തോളിക്കനായാലോ, അവന്‍ സീറോ മലബാര്‍കാരനാണോ, മലങ്കര സഭയാണോ, ലത്തീന്‍ കത്തോലിക്കനാണോ അതൊ ക്നാനായ ആണോ? ഇങ്ങനെ പോകുന്നു ആശങ്കകള്‍.

ഇനി പ്രൊട്ടെസ്‌റ്റെന്റ് ആയാലോ അവന്‍ മാര്‍ത്തൊമ്മയാണോ, യാക്കോബായാണോ, ബാവ കക്ഷിയാണോ, മെത്രാന്‍ കക്ഷിയാണോ? അതൊ ഇനി പെന്തക്കോസ്താണോ? ഇനി പെന്തക്കോസ്താണേലോ, ഇവാഞ്ചലിക്കനാണോ അതോ ബ്രദറനോ? ഇത്തരം വര്‍ഗ്ഗീകരണങ്ങളുടെ സുവിശേഷങ്ങള്‍ പാടി പ്രവാസലോകത്ത്‌ മലയാളി കൃസ്ത്യാനികള്‍ നടക്കുമ്പോള്‍ ' നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കുക' എന്നു പറഞ്ഞ ആ തിരുരൂപം രൂപക്കൂടിനുള്ളില്‍ കിടന്നുപിടയുന്നത്‌ ആരു കാണാന്‍?

ഭാഗ്യവശാല്‍ പ്രവാസലോകത്തെ മലയാളി മുസ്ലീമുകള്‍ക്കിടയില്‍ ഇത്തരം ഒരു വര്‍ഗ്ഗീകരണം താരതമ്യേന കുരഞ്ഞിരിക്കുന്നതായാണ്‌ കാണുന്നത്‌. എന്നാല്‍ വടക്കേ ഇന്‍ഡ്യകാര്‍ക്കിടയില്‍ സുന്നി, ഷിയാ, ബോറ തുടങ്ങിയ വര്‍ഗ്ഗീകരണങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും മലയാളി മുസ്ലീമുകള്‍ പൊതുവെ ഇത്തരം ഒരു വര്‍ഗ്ഗീകരണത്തിലൂടെ വേര്‍തിരിവു കാണിക്കുന്നതു വിരളമായി മാത്രമേ കാണാന്‍ കഴിയൂ.

ജില്ലയുടേയും ജാതിയുടേയും പേരില്‍ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചും അസോസ്സിയേഷന്‍ രൂപീകരിച്ചും സ്വയം ചെറിയ ചെറിയ കൂടുകളുണ്ടാക്കി അതില്‍ കസേരയിട്ടിരിക്കുന്ന മലയാളികള്‍ തനിക്കിഷ്ടമുള്ളവരെ മാത്രമേ, അല്ലെങ്കില്‍ തന്‍റെ നാട്ടുകാരനെ മാത്രമേ, അതുമല്ലെങ്കില്‍ തന്‍റെ ജാതിക്കരനെ മാത്രമേ സഹായിക്കൂ എന്നു വാശി പിടിക്കുമ്പോള്‍ നമ്മള്‍ പഠിച്ചിറങ്ങിയ നാനാത്വത്തിലെ ഏകത്വമെന്ന അഖണ്ഡമന്ത്രം മരുഭൂമിയിലെ മണല്‍കാറ്റില്‍ എവിടെയോ മൂടപ്പെടുന്നു. കൂട്ടായ്‌മയിലൂടെ, ഒത്തൊരുമയിലൂടെ ലോകത്താദ്യമായി ബാലറ്റിലൂടെ സോഷ്യലിസത്തെ ഭരണചക്രത്തിലെത്തിച്ച മലയാളികളാണ്‌ ഇങ്ങനെ ചെറിയ കൂടുകളുണ്ടാകുന്നത്‌ എന്നതാണ്‌ ഇതിലെ വിരോധാഭാസം.

കൂട്ടുകൂടുന്നതിലും റൂമില്‍ കൂടെ താമസിക്കാന്‍ ആളെ തെരഞ്ഞെടുക്കുന്നതിലും എല്ലാം ഇത്തരം അളവുകോലുകള്‍ കൊണ്ടുനടക്കുന്നവരെ പ്രവാസലോകത്ത്‌ കാണാം. നാട്ടുകാരനാണ്‌ കൂടെ താമസിക്കുന്നതെങ്കില്‍ നാട്ടില്‍ പോകുമ്പോള്‍ 'എന്തേലും കൊടുത്തുവിടാമല്ലോ' എന്നു കരുതുന്നതിനും അപ്പുറത്തേക്ക്‌ പലപ്പോഴും ഇത്തരം വര്‍ഗ്ഗീകരണം വളരുന്നതായിക്കാണാം.

പക്ഷേ ഇക്കൂട്ടര്‍ മറക്കുന്ന ഒന്നുണ്ട്‌. വടക്കനായാലും തെക്കനായാലും ഹിന്ദുവായാലും കൃസ്ത്യാനിയായാലും നിങ്ങളെ ഈ പ്രവാസലോകത്ത്‌ ആരും കെട്ടിവാഴിക്കാനായി കൊണ്ടുവന്നതല്ല. പണിയെടുപ്പിക്കാനായി കൊണ്ടുവന്നതാണ്‌. കവറോളിട്ടു പണിയുന്നവരും ടൈയും കെട്ടി പണിയുന്നവരും കമ്പ്യൂട്ടറില്‍ പണിയുന്നവരും എല്ലാം അറബിയുടെയോ അമേരിക്കന്‍റെയോ ഒക്കെ കേവലം പണിക്കാര്‍ മാത്രമാണ്‌.

ഏതെങ്കിലും ഒരു മലയാളി എവിടെയെങ്കിലും പീഡിപ്പിക്കപ്പെടുമ്പോള്‍ ആ പീഡനം നാളെ നിന്‍റെ നേരെയും വരുമെന്നു കരുതി അവനെ സഹായിക്കാന്‍ അവനോടൊപ്പം നില്‍ക്കാതെ അവന്‍ വേറെ ജാതിയാണെന്നോ, വേറെ ജില്ലക്കാരനാണെന്നോ കരുതി അവനെ തഴയുന്നതിലെ ആ 'മാനുഷികതയെ' എങ്ങനെയാണു ന്യായീകരിക്കാനാകുക.

പ്രതികരിക്കാന്‍ ഒരുപാടു പരിമിതികളുള്ള പ്രവാസലോകത്ത്‌ നിങ്ങളുടെ നാട്ടുകാരനോ ജാതിക്കാരനോ അല്ലയെന്ന പേരില്‍ പാര്‍ശ്വവത്‌കരിച്ച്‌ നിന്നെപ്പോലെ അന്നം തേടി വന്ന, നിന്‍റെ തന്നെ ഭാഷ സംസാരിക്കുന്ന, സഹോദരനെ മാറ്റിനിര്‍ത്താതെയിരിക്കുക. ഒരാപത്തു വരുമ്പോള്‍ കൂടെയുണ്ടാവുക ഏതു നാട്ടുകാരനാണെന്നാരറിഞ്ഞു?

'ഞാന്‍ ' 'എന്റേത്‌ ' 'എന്റെ നാട്ടുകാര്‍' എന്നുള്ളിടത്തുനിന്നാണ്‌ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നതെന്ന്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ ഇനി ഈ പ്രവാസി മലയാളികളെ കണ്ടിട്ടാണോ? എനിക്കു സംശയമുണ്ട്‌.

3 comments:

ഗുരുജി said...

'ഞാന്‍ ' 'എന്റേത്‌ ' 'എന്റെ നാട്ടുകാര്‍' എന്നുള്ളിടത്തുനിന്നാണ്‌ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നതെന്ന്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ ഇനി ഈ പ്രവാസി മലയാളികളെ കണ്ടിട്ടാണോ? എനിക്കു സംശയമുണ്ട്‌.

തറവാടി said...

" കവറോളിട്ടു പണിയുന്നവരും ടൈയും കെട്ടി പണിയുന്നവരും കമ്പ്യൂട്ടറില്‍ പണിയുന്നവരും എല്ലാം അറബിയുടെയോ അമേരിക്കന്‍റെയോ ഒക്കെ കേവലം പണിക്കാര്‍ മാത്രമാണ്‌ "

ഗുരുജി ,

മേലെ എഴുതിയത് താങ്കളുടെ വരികള്‍ , പൊതുവല്‍ക്കരിക്കാന്‍ വരട്ടെ , ഞാന്‍ എന്‍‌റ്റെ സര്‍‌വീസ് വില്‍‌ക്കുന്നു

( ടെക്നിക്കല്‍ എക്സ്പേര്‍ട്ടസി)

അതിന് ഞാന്‍ ഒരു വില ഇട്ടിട്ടുണ്ട് അതാരു തരുന്നോ അയാള്‍ക്ക് വില്‍‌ക്കുന്നു; അറബിയയാലും സിന്ധിയായാലും അമേരിക്കനായാലും എനിക്കൊരു വ്യത്യാസവുമില്ല.

അല്ലെങ്കിലും ആരു വാങ്ങുന്നു എന്നതിലെന്തിരിക്കുന്നു?
പിന്നെ കുറച്ചെങ്കിലും 'ഞാന്‍' , 'എന്‍‌റ്റേത്' എന്നത് വേണമെന്നാണെന്‍‌റ്റെ അഭിപ്രായം. :)

ഗുരുജി said...

പ്രതികരിക്കാന്‍ ഒരുപാടു പരിമിതികളുള്ള പ്രവാസലോകത്ത്‌ നിങ്ങളുടെ നാട്ടുകാരനോ ജാതിക്കാരനോ അല്ലയെന്ന പേരില്‍ പാര്‍ശ്വവത്‌കരിച്ച്‌ നിന്നെപ്പോലെ അന്നം തേടി വന്ന, നിന്‍റെ തന്നെ ഭാഷ സംസാരിക്കുന്ന, സഹോദരനെ മാറ്റിനിര്‍ത്താതെയിരിക്കുക. ഒരാപത്തു വരുമ്പോള്‍ കൂടെയുണ്ടാവുക ഏതു നാട്ടുകാരനാണെന്നാരറിഞ്ഞു?