Thursday, March 20, 2008

സ്‌നാനം - ചുള്ളിക്കാടിന്റെ മറ്റൊരു കവിത.

(1993-ല്‍ ചുള്ളിക്കാട്‌ എഴുതിയ ഒരു കവിത.)

സ്‌നാനം

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.

6 comments:

ഗുരുജി said...

ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.
- (1993-ല്‍ ചുള്ളിക്കാട്‌ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ് ചെയ്യുന്നു..)

കൊസ്രാക്കൊള്ളി said...

ചുള്ളിക്കാട് അറിഞ്ഞോണ്ട് തന്നെയല്ലേ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വീണ്ടും നന്ദി.

ഒരു സംശയം, ഇതൊക്കെ ഇങ്ങനെ പോസ്റ്റുന്നതില്‍ നിയമപ്രശ്നങ്ങളൊന്നും ഇല്ലല്ലൊ???

ഗുരുജി said...

ചുള്ളിക്കാടിന്റെ കവിതകളോടുള്ള ഇഷ്ടം കൊണ്ടും അതു ഇഷ്ടമുള്ള കൂടുതല്‍ ആള്‍ക്കാരിലേക്ക്‌ എത്തിക്കുന്നതിലും എന്താണ്‌ നിയമപ്രശ്നം. അദ്ദേഹത്തിന്റെ തന്നെ പേരിലല്ലേ ഇതിവിടെ എടുത്തെഴുതിയിരിക്കുന്നത്.....ഇതു ഒരു ഇന്‍സ്റ്റന്റ് വായനക്കായി എടുത്തെഴുതിയെന്നു മാത്രം.

ഈ കവിത അദ്ദേഹത്തിന്റെ കവിതാസമാഹാരത്തില്‍ പോലും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്‌.

യരലവ~yaraLava said...

ചുള്ളിക്കാടിന്റെ കവിതാസമാഹാരം നോക്കിപ്പോവാന്‍ എനിക്കു നേരല്ല്യാണ്ടായി. ഇങ്ങനെയൊക്കെ വായിച്ചാലായി, ഇടക്കിടെ ഇങ്ങനെയൊക്കെ തന്നെ വേണം,

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഗുരുജീ, താങ്കളിവിട പകര്‍ത്തുന്ന കവിതകള്‍ ഏറെ ഉപകാ‍രപ്രദമാണ്.

നന്ദി