Friday, April 4, 2008

ഖലീല്‍ ജിബ്രാനെ എടുത്തെഴുതുന്നത്..

1. പണ്ടു പണ്ടു നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്വപ്നമായിരുന്നു. നിങ്ങളെ പ്രസവിക്കാന്‍ അവള്‍ ഉറക്കമൊഴിഞ്ഞിരുന്നു.

2. ഒഴിഞ്ഞ കൈ മറ്റുള്ളവരുടെ മുമ്പില്‍ നീട്ടി ഒന്നും കിട്ടാതിരിക്കുന്നത്‌ തീര്‍ത്തും കഷ്ടം തന്നെ. നിറയെ വെച്ചുനീട്ടുന്ന എന്‍റെ കയ്യില്‍ നിന്നും എടുക്കാനാരുമില്ലെങ്കില്‍ അതല്ലേ കൂടുതല്‍ കഷ്ടം.

3. മറ്റുള്ളവരുടെ തെറ്റുകളെപ്പറ്റി അങ്ങനെ വിചാരിച്ചു നടക്കുന്നതിനേക്കാള്‍ വലിയൊരു തെറ്റുണ്ടോ?

4. സൌഹ്യദം എപ്പൊഴും ഒരു ഉത്തരവാദിത്തമാണ്‌. അത്‌ ഒരു അവസരമല്ല.

5. എല്ലാ അവസ്ഥയിലും നിങ്ങള്‍ നിങ്ങളുടെ സുഹ്യത്തിനെ മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും അയാളെ മനസ്സിലാക്കില്ല.

6. നേത്രങ്ങളിലെ വെറുപ്പ് അധരങ്ങളിലെ പുഞ്ചിരികൊണ്ട്‌ മൂടാമെന്ന്‌ കരുതുന്നവന്‍ വലിയ വിഡ്ഢിയാണ്‌.

7. ഒപ്പം ചിരിച്ചോനെ മറന്നാലും ഒപ്പം കരഞ്ഞോനെ നിങ്ങള്‍ മറക്കില്ല.

8. അതിഥികള്‍ വരാനില്ലാത്ത വീടുകള്‍ ശവക്കുഴികള്‍ക്കു തുല്യമത്രെ.

9. മുള്‍ക്കിരീടം പണിയുന്ന കൈകള്‍ പോലും മടിയുള്ള കൈകളേക്കാള്‍ ഭേദമാണ്‌.

10. നിങ്ങളുടെ ഏറ്റവും നല്ല ആട മറ്റൊരാള്‍ നെയ്തതാണ്‌. നിങ്ങളുടെ ഏറ്റവും രുചികരമായ ഭക്ഷണം മറ്റൊരാളിന്‍റെ മേശപ്പുറത്തു നിന്നും കഴിക്കുന്നതാണ്‌.

11. നിങ്ങള്‍ക്കു ആവശ്യമുള്ളതിനേക്കാള്‍ എനിക്കു ആവശ്യമുള്ളത്‌ നല്കുന്നതല്ല സൌജന്യം. എനിക്കു ആവശ്യമുള്ളതിനേക്കാള്‍ നിങ്ങള്‍ക്കു ആവശ്യമുള്ളതിനെ നല്കുന്നതാണ്‌.

12. പണമിടപാടുകാര്‍ക്ക്‌ നല്ല പൂന്തോട്ടക്കാരനാകാന്‍ ആവില്ല.

13. സൂര്യനെതിരെ പിന്നാമ്പുറമായി നില്ക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ നിങ്ങളുടെ നിഴലിനെ കാണുന്നുള്ളു.

14. നമ്മള്‍ നേടിയതിനേക്കാള്‍ പ്രിയപ്പെട്ടവയാണ്‌ ആഗ്രഹിച്ചിട്ടും നമുക്കു നേടാനാവത്തവ.

16. കാമുകനും കാമുകിക്കും ഇടയിലുള്ള മറയാണു പ്രണയം.

17. വീണുടയാതെ എങ്ങനെയാണ്‌ എന്‍റെ ഹ്യദയം തുറക്കാനാവുന്നത്‌

18. ഓരോ ദിവസവും പുതുക്കാത്ത പ്രണയം ഒരു ശീലമാവുകയും അങ്ങനെ അടിമത്തമാവുകയും ചെയ്യുന്നു.

19. ഇന്നലെകളുടെ കടം വീട്ടാനാണ്‌ പലപ്പോഴും നാളെകളില്‍ നിന്നും നമ്മള്‍ കടം വാങ്ങുന്നത്‌.

20. നിങ്ങള്‍ ഓടിക്കപ്പെടുമ്പോഴാണ്‌ വേഗം കൂടുതലുള്ളവനാകുന്നത്‌.

21. നിങ്ങളുടെ ചിറകുകള്‍ കൊണ്ട്‌ മറ്റുള്ളവര്‍ പറക്കാനിടയുള്ളപ്പോള്‍ ഒരു തൂവല്‍ പോലും കൊടുക്കാത്ത നിങ്ങളുടെ നടപടിയെ എങ്ങനെയാണ്‌ ന്യായീകരിക്കുക.

22. കൊള്ളരുതാത്തവന്‍ എന്നു മുദ്രകുത്തിയവനോടൊപ്പം നിലകൊള്ളുന്നവനാണ്‌ ശരിക്കും നല്ലവന്‍.

23. ആമകള്‍ക്കു മുയലിനേക്കാള്‍ വഴിയുടെ പൊരുള്‍ നന്നായറിയും.

24. എത്ര ചിറകുള്ള ആത്മാവായാലും, ശരീരത്തിന്റെ അനിവാര്യതയില്‍ നിന്നും രക്ഷപ്പെടാനാവില്ല.

25. ജീവിച്ചിരുക്കുന്നവര്‍ക്കായി പരേതര്‍ നിര്‍മ്മിച്ച കല്ലറകളാണ്‌ നിങ്ങളുടെ തറവാട്.

13 comments:

ഗുരുജി said...

1. പണ്ടു പണ്ടു നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്വപ്ന്മായിരുന്നു. നിങ്ങളെ പ്രസവിക്കാന്‍ അവള്‍ ഉറക്കമൊഴിഞ്ഞിരുന്നു.

25. ജീവിച്ചിരുക്കുന്നവര്‍ക്കായി പരേതര്‍ നിര്‍മ്മിച്ച കല്ലറകളാണ്‌ നിങ്ങളുടെ തറവാട്.

നജൂസ്‌ said...

ഗുരുജീ. ഇതിലേക്ക്‌ ഇനിയും എഴുതണം. ഒരുപാടില്ലേ....

കെ said...

നല്ല ഉദ്യമം. തുടരുമല്ലോ.

nandakumar said...

വളരെ നന്നായി. ബൂലോഗത്തു ഖലീല്‍ ജിബ്രാനെ ആരും പരിചയപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. (ഞാനിതുവരെ കണ്ടിട്ടില്ല.) ഇനിയും നിറക്കുക ജിബ്രാന്റെ വചനങ്ങള്‍..സന്തോഷം..

http://nandaparvam.blogspot.com/

കുട്ടുസ് said...

ഗുരുജി...
ആരാ ഇ ഖലീല്‍ ജിബ്രാന്‍‌

ഗുരുജി said...

സാബിയുടെ ചോദ്യം ആത്‌മാര്‍ത്ഥമെന്ന നിലയില്‍ ഖലീല്‍ ജിബ്രാനെക്കുറിച്ചു പറയാം.

1883-ല്‍ ലെബനോനില്‍ ജനിച്ച്‌ അമേരിക്കയില്‍ കുടിയേറിയ വിശ്വവിഖ്യാതനായ അറബിക് കവിയാണ്‌ ഖലീല്‍ ജിബ്രാന്‍.

ഓമര്‍ ഖയ്യാമിനെപ്പോലെ, പബ്ലോ നെരൂദയെപ്പൊലെ, പ്രണയത്തിന്റെ അതിലോലതലങ്ങളെ തൊട്ടുവിളിക്കുന്ന ഖലീല്‍ ജിബ്രാനെ മലയാളികള്‍ ഒരുപാടു വായിച്ചുപോയിട്ടുണ്ട്..പല തലങ്ങളിലും അവര്‍ക്കു പ്രചോദനം കൊടുത്തിട്ടുണ്ട്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നെങ്കിലും ലബനോനിലും പ്രാന്തപ്രദേശങ്ങളിലും അലഞ്ഞു നടക്കുന്ന ഒരു മനസ്സുമായാണ്‌ അദ്ദേഹം ജീവിച്ചിരുന്നത്.

പാശ്ചാത്യലോകം പൊള്ളയായ ഭൌതിക പുരോഗതിയെ പ്രമോട്ടു ചെയ്തിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ജിബ്രാന്‍ ജീവിച്ചിരുന്നത്.

ഒരേ സമയം ഒരു കവിയുടേയും ചിത്രകാരന്റേയും, ഒപ്പം ഒരു പ്രവാചകന്റേയും ഹൃദയം സൂക്ഷിച്ചിരുന്ന ജിബ്രാന്‍ താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ സന്ദിഗ്ദ്ധതകളും സ്നിഗ്ദ്ധതകളും തന്റെ രചനയിലേക്കു സന്നിവേശിപ്പിച്ചു. അതു വായനക്കാരില്‍ ഒരു ഭ്രമമായി പടരുകയും ചെയ്തു..

മോഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ 'ലിറിസിസ' മാണ്‌ ഞാന്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കണ്ട മാഹത്മ്യം. വായനക്കാര്‍ അവരവരുടെ മനോനിലയനുസരിച്ച്‌ ജിബ്രാനെ സ്വീകരിക്കുന്നു എന്നതാണ്‌ അദ്ദേഹത്തിന്റെ രചനയുടെ വിശേഷങ്ങള്‍.

ആധുനികമനുഷ്യന്റെ ആത്മാവിലെ ശുഷ്കതകളും അവന്റെ വരള്‍ച്ചകളും അദ്ദേഹം മറയില്ലാതെ പറഞ്ഞു..കാലദേശങ്ങളെ മറികടന്ന്‌..തലമുറകളെ ആശ്ലേഷിച്ച്‌ അദ്ദേഹത്തിന്റെ ഉദാത്ത കൃതികള്‍ ഇന്നും നിലനില്‍ക്കുന്നു...ഒരു ഭ്രമത്തോടെ അതു ഇന്നും വായിക്കപ്പെടുന്നു....സൂഫിയുടെ ഭാഷയില്‍ സംസാരിക്കുകയും ക്രിസ്തുവിനെ ഒരു മനുഷ്യനായി കണ്ടു പിന്‍തുടരുകയും ചെയ്യുന്ന സത്യഭരിതമായ ഒരു രീതി വല്ലാത്ത സുഖം തരുന്ന വായന തന്നെയാണ്..

ഇനി ഇന്റര്‍നെറ്റ് സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയ ഇത്തിരി വിവരം കൂടി ചേര്‍ക്കാം. അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍ ഇവയൊക്കെയാണ്‌..

1.ഒടിഞ്ഞ ചിറകുകള്‍.
2.പ്രവാചകന്‍
3.പ്രതിഷേധിക്കുന്ന ആത്മാവുകള്‍
4.മണലും പതയും
5.പുരോഗാമി
6.ഹൃദയത്തിന്റെ രഹസ്യങ്ങള്‍
7.താഴ്‌വരയിലെ അപ്‌സരസ്സുകള്‍
8.കണ്ണീര്‍ക്കണവും പുഞ്ചിരിയും
9.ഭ്രാന്തന്‍
10.രാത്രിക്കും പുലരിക്കുമിടയില്‍
11.മനുഷ്യനായ യേശു
12.അവധൂതന്‍
13.ഭൂമിയിലെ ദൈവങ്ങള്‍
14.ആത്മാവിന്റെ കണ്ണാടികള്‍
15. ഗുരുവിന്റെ ശബ്ദം

നന്ദു said...

ശരിയാണ്‍.. പ്രണയവും കാല്‍പ്പനികതയും സമന്വയിപ്പിച്ച വരികളാണ്‍ ഖലീല്‍ ജിബ്രാന്റെത്..
പക്ഷെ എന്തുകൊണ്ടോ അറബ് സമൂഹം പൊതുവില്‍ തിരസകരിച്ചതല്ലെ??

ഗുരുജി said...

തുറന്നു പറയുന്ന ആരെയാണ്‌ അല്ലെങ്കില്‍ ആ ഒരു സമൂഹം അംഗീകരിച്ചിട്ടുള്ളത് നന്ദൂ.

പിന്നെ ഖലീല്‍ ജിബ്രാന്‍ അറബ് വംശജനായിരുന്നെങ്കിലും ക്രിസ്തുവിന്റെ വലിയ ഒരു ആരാധകനായിരുന്നു. ക്രിസ്തുവിനെ മജ്ജയുള്ള മനുഷ്യനായി, ഒരു സുഹൃത്തായി സങ്കല്പിച്ചുകൊണ്ടുള്ള ഒരു വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെ മുസ്ലീം സമുദായം അദ്ദേഹത്തിന്റെ ഗുണഗണങ്ങളെ സ്വന്തമാക്കന്‍ ശ്രമിച്ചിട്ടുമില്ല.

മുഹമ്മദു നബിയോ, ഇസ്ലാം സംസ്കാരമോ അദ്ദേഹത്തിന്റെ കൃതികളെ സ്വാധീനിച്ചിട്ടേ ഇല്ല എന്നു തോന്നാറുണ്ട്‌.

യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ അമ്മയുടെ ഒരു വിലാപം അദ്ദേഹം എഴുതിയിട്ടുണ്ട്. യേശുവിന്റെ മരണത്തില്‍ മറിയം വേദനിക്കുന്നതിനേക്കാള്‍ ചെറുതായിരുന്നുവോ യൂദാസ് മരിച്ചപ്പോള്‍ യൂദാസിന്റെ അമ്മയുടെ ദു:ഖം. രണ്ടിടത്തും മകന്‍ നഷ്ടപ്പെട്ട മാതാവിന്റെ ദു:ഖം. ഏതു അളവുകോലുകൊണ്ടാണ്‌ അതു അളക്കുക. നമ്മുടെ ചിന്തയില്‍ ചൂടുതരുന്ന ഇത്തരം എത്ര സന്ദര്‍ഭങ്ങള്‍ ജിബ്രാന്റെ വരികളില്‍ നമ്മള്‍ കണ്ടിരിക്കുന്നു?

Unknown said...

ജീവിച്ചിരുക്കുന്നവര്‍ക്കായി പരേതര്‍ നിര്‍മ്മിച്ച കല്ലറകളാണ്‌ നിങ്ങളുടെ തറവാട്.

--ഇതാണതിന്റെ ഹൈലൈറ്റ്...കൊള്ളാം ഗുരുജീ

ഗുരുജി said...

നജൂസ്‌
മാരീചന്‍
നന്ദകുമാര്‍
സാബി
നന്ദു
ബിനോയ്
എല്ലാവര്‍ക്കും നന്ദി...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നന്ദി, നന്ദി,നന്ദി,..............തുടരുക,

Unknown said...

ഖലീൽ ജിബ്രാൻ ഒരിക്കൽ ബാർബറെയോടു ചോദിച്ചു:-

" നിനക്കറിയാവുന്ന വാക്കുകളിൽ ഏഴെണ്ണമൊഴികെ മറ്റെല്ലാം ഉപേക്ഷിക്കാൻ അഥവാ വിസ്മരിക്കാൻ നിർബന്ധിതയായാൽ സൂക്ഷിക്കാനും സംരക്ഷിക്കാനും നീ ആഗ്രഹിക്കുന്ന ഏഴുവാക്കുകൾ ഏതൊക്കെയാകും".

ഒരു പ്രളയത്തിൽ എല്ലാം ഒഴുകി പോകുന്നതിനിടയിൽ എന്തെടുക്കണം ഏതെടുക്കണം എന്ന വേവലാതിയോടെ രണ്ടു കൈകൊണ്ടും എത്തിപിടിക്കാവുന്നതൊക്കെ എത്തിപിടിക്കുന്നതു പോലെ ബാർബറ ഒരു ശ്രമം നടത്തി.

ഒരു കീറ കടലാസെടുത്ത് അവൾ എഴുതിത്തുടങ്ങി...

" ഈശ്വരൻ, ജീവിതം, സ്നേഹം, സൗന്ദര്യം, ഭൂമി......"

അഞ്ചായതെയുള്ളൂ... ഇനിയുമുണ്ട് രണ്ട്...

ബാർബറെ ആ രണ്ടുവാക്കുകൾ എഴുതിയില്ല. കടലാസും പേനയും ഖലീൽ ജിബ്രാനു നേരെ വച്ചുനീട്ടി. ശേഷിക്കുന്ന രണ്ടുവാക്കുകൾ എഴുതാൻ...

ക്ഷമയുള്ള വിവേകമുള്ള കാമുകിയെ പോലെ അവൾ ജിജ്ഞാസയോടെ കാത്തുനിന്നു ആ രണ്ടു വാക്കുകൾ വായിക്കാൻ...

ഖലീൽജിബ്രാൻ എഴുതി:-

....., ...... ?

ജിബ്രാൻ എഴുതിയ രണ്ടു വാക്കുകൾ ഈ ഭൂമിയിൽ ഒരു പോലെ പ്രാധാന്യമുള്ള രണ്ടു യാഥാർത്ഥ്യങ്ങളാണ്- സത്യങ്ങളാണ്....

ആ രണ്ടുവാക്കുകൾ ഏതാണ്....

Rafad said...

ചാരിയാ ചാരിയത് മണക്കും..ശരിയല്ലേ..
ചെറുപ്പത്തിൽ (12 age ) America യിലേക്ക് പോയതാണ് .ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു കൂടെ ഉണ്ടായിരുന്നു.