Friday, April 4, 2008

മാതാപിതാക്കള്‍ അറിയാന്‍ രണ്ടു കഥകള്‍

1. പെരുങ്കള്ളന്‍

പൊതുനിരത്തിലൂടെ പെരുങ്കള്ളനെ രാജസന്നിധിയിലേക്കു നടത്തിക്കൊണ്ടുപോകുന്നു. രാജസന്നിധിയില്‍ വെച്ച്‌ കള്ളനുള്ള ശിക്ഷ വിധിക്കാന്‍ പോവുകയാണ്.

നിരത്തിലാകെ കള്ളനെ കാണാനും കൂകി വിളിക്കാനും ജനങ്ങള്‍ കൂടിയിരിക്കുകയാണ്‌. ഇരുകൈകളും ചങ്ങലയാല്‍ ബന്ധിതനായ പെരുങ്കള്ളന്‍ തല കുനിച്ച്‌ രാജസേനയോടൊപ്പം നടന്നുപോകുന്നു.

ബന്ധനസ്ഥനാക്കി പെരുങ്കള്ളനെ നടത്തിക്കൊണ്ടുപോകുന്നതു കണ്ടു ഹൃദയഭേദകമായ രീതിയില്‍ കരഞ്ഞുകൊണ്ട്‌ കള്ളന്റെ അമ്മ ആള്‍ക്കൂട്ടത്തിനിടയിലൂടെ അലറി വിളിച്ചു മുന്നോട്ടു വന്നു.

മുന്നില്‍ നടന്നു പോകുന്ന മന്ത്രിയുടെ കാലുകളിലേക്കു ഓടി വന്നു വീണ കള്ളന്റെ അമ്മ വിലപിച്ചു. 'മന്ത്രിശ്രേഷ്ഠാ, എന്റെ മകനോട്‌ പൊറുക്കേണമേ...ഈ വാര്‍ദ്ധക്യത്തില്‍ ഇവനല്ലാതെ എനിക്കു വേറെ ആരും തുണയില്ലേ..അവനെശിക്ഷിക്കരുതേ...'

തന്റെ അമ്മ മന്ത്രിയുടെ കാല്‍ക്കല്‍ വീണു കരയുന്നതു കണ്ട പെരുങ്കള്ളന്‍ മന്ത്രിയോടായി പറഞ്ഞു...

“അല്ലയോ മന്ത്രീ..അങ്ങു എന്നെ ശിക്ഷിക്കുന്നതിനു പകരം ആദ്യം ശിക്ഷിക്കേണ്ടത് എന്റെ ഈ അമ്മയെത്തന്നെയാണ്‌. ചെറുപ്പത്തില്‍ ഞാന്‍ അയല്‍വീടുകളില്‍ നിന്നും ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുവന്നപ്പോള്‍, എന്നെ ഒന്നു ശാസിക്കാതെ, ഒരു തവണയെങ്കിലും ശിക്ഷിക്കാതെ, അതെല്ലാം സന്തോഷത്തോടെ വാങ്ങി വെച്ച്‌ എന്നെ ഒരു പെരുങ്കള്ളനാക്കിയതു എന്റെ മാതാവാണ്...അതുകൊണ്ട്‌ എന്നേക്കാള്‍ മുന്നെ അങ്ങ്‌ എന്റെ അമ്മയെ ശിക്ഷിച്ചാലും.."


2. കുറ്റവാളി

ഒരു യുവാവിനെ വധശിക്ഷക്കു വിധിച്ചിരിക്കുകയാണ്‌. സമൂഹത്തിലെ പ്രശസ്തനായ ഒരു തത്വചിന്തകനും എഴുത്തുകാരനുമായിരുന്നു യുവാവിന്റെ പിതാവ്‌. കോടതിയില്‍ ഹാജരാക്കിയ യുവാവിനോട്‌ ന്യായാധിപന്‍ ചോദിച്ചു. "അല്ലയോ ചെറുപ്പക്കാരാ, വളരെയേരെ പ്രശസ്തനും തത്വചിന്തകനുമായ ഒരു പിതാവിന്റെ പുത്രനല്ലേ താങ്കള്‍? കോടതിയില്‍ ഹാജരാക്കിയ യുവാവിനോട്‌ ന്യായാധിപന്‍ ചോദിച്ചു. "അല്ലയോ ചെറുപ്പക്കാരാ, വളരെയേരെ പ്രശസ്തനും തത്വചിന്തകനുമായ ഒരു പിതാവിന്റെ പുത്രനല്ലേ താങ്കള്‍? അദ്ദേഹത്തെക്കുറിച്ച്‌ ഒരു വേള ചിന്തിച്ചിരുന്നുവെങ്കില്‍ നിനക്ക്‌ ഈ തെറ്റ് ഒഴിവാക്കാമായിരുന്നില്ലേ?

വളരെ നിര്‍വികാരതയോടെ യുവാവ്‌ പറഞ്ഞു. ' ഞാന്‍ എന്നും എന്റെ പിതാവിനെ ഓര്‍ത്തിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ സംശയങ്ങള്‍ക്കുത്തരം തേടി ചെല്ലുമ്പോള്‍ അദ്ദേഹം തിരക്കിലാണെന്നു പറഞ്ഞു എന്നെ മടക്കി അയച്ചിരുന്നു. എന്റെ ഏകന്തതയില്‍ കൂട്ടുകൂടുവാനായും ഒത്തുകളിക്കാനുമായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെല്ലുമ്പോള്‍ ഏതൊ ഗ്രന്‌ഥങ്ങള്‍ വായിക്കാനുണ്ട്, ശല്യം ചെയ്യാതെ അകന്നുപോകൂ എന്നു പറഞ്ഞു എന്നെ ഒഴിവാക്കിയിരുന്നു..."

മറുവാക്കു പറയാനില്ലാതെ തല താഴ്ത്തി ന്യായാധിപന്‍ വിധിനിര്‍ണ്ണയത്തിന്റെ അനന്തരനടപടികളിലേക്കു ഊളിയിട്ടു..

മക്കള്‍ക്കായി മാതാപിതാക്കള്‍ക്കു നല്‍കാന്‍ കഴിയുന്നത്‌ അവരുടെ സമയവും ശിക്ഷണവും മാത്രമാണ്‌. നിങ്ങള്‍ സമ്പാദിച്ചു കൂട്ടുന്നവ നാളെ അവരെ തമ്മില്‍ കലഹിക്കാനും അലസന്‍മാരാക്കാനും മാത്രമേ ഉതകുന്നുള്ളൂ. മക്കള്‍ നന്നാവുന്നതിന്റേയും ചീത്തയാകുന്നതിന്റേയും ഉത്തരവാദികള്‍ മാതാപിതാക്കള്‍ മാത്രമാണ്‌....

9 comments:

ഗുരുജി said...

“അല്ലയോ മന്ത്രീ..അങ്ങു എന്നെ ശിക്ഷിക്കുന്നതിനു പകരം ആദ്യം ശിക്ഷിക്കേണ്ടത് എന്റെ ഈ അമ്മയെത്തന്നെയാണ്‌. ചെറുപ്പത്തില്‍ ഞാന്‍ അയല്‍വീടുകളില്‍ നിന്നും ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുവന്നപ്പോള്‍, എന്നെ ഒന്നു ശാസിക്കാതെ, ഒരു തവണയെങ്കിലും ശിക്ഷിക്കാതെ, അതെല്ലാം സന്തോഷത്തോടെ വാങ്ങി വെച്ച്‌ എന്നെ ഒരു പെരുങ്കള്ളനാക്കിയതു എന്റെ മാതാവാണ്...അതുകൊണ്ട്‌ എന്നേക്കാള്‍ മുന്നെ അങ്ങ്‌ എന്റെ അമ്മയെ ശിക്ഷിച്ചാലും.."

പാമരന്‍ said...

നല്ല കഥകള്‍.

Vanaja said...

ഒരു പക്ഷേ മാതാപിതാക്കള്‍ വൃദ്ധസദനങ്ങളിലെത്തിപ്പെടുന്നതിനും കാരണം അവര്‍ തന്നെയാവും അല്ലേ?

കുഞ്ഞന്‍ said...

കഥ പഴയതാണെങ്കിലും ഇന്നിന്റെ അവസ്ഥയാണ് ഈ കഥ കാണിക്കുന്നത്. അതിനു മുഖ്യ കാരണം അണു കുടും‌ബങ്ങളായതുകൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്. കുട്ടികളെ നോക്കാന്‍ എവിടെ സമയം ? മറ്റുള്ളവരെപ്പോലെ നമ്മള്‍ക്കുമാവേണ്ടേ? വലിയ ടിവി,കം‌പ്യൂട്ടര്‍,ആഡംബര കാര്‍ പിന്നെ അത്യാഡംബരമായ വിട് ഇവയൊക്കെ നേടണമെങ്കില്‍ രണ്ടുപേരും ‘അറിഞ്ഞു’ ജോലിചെയ്യണം. അങ്ങിനെ നെട്ടൊട്ടമോടുമ്പോള്‍ എവിടെ കുട്ടികളെ ശ്രദ്ധിക്കാ‍ന്‍ സമയം? മുന്‍പ് കുട്ടികള്‍ക്ക് മുത്തശ്ശനോടും മുത്തശ്ശിയോടൂം അഛനനമ്മമാരേക്കാളും ആത്മബന്ധമുണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. മാതാപിതാക്കന്മാരുടെ ശ്രദ്ധ കിട്ടിയില്ലെങ്കിലും കുട്ടികള്‍ക്ക് അപ്പൂപ്പന്റെയും അമ്മൂമ്മമാരുടെയും പരിലാളന കിട്ടിയിരുന്നു.

ഹരിശ്രീ said...

വളരെയധികം അര്‍ത്ഥവത്തായ കഥകള്‍....

:)

ഗീത said...

രണ്ടു കഥ കളും വളരെ പ്രസക്തം ഇക്കാല‍ത്ത്...
നല്ല പോസ്റ്റ്.

തോന്ന്യാസി said...

കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്ന ഒരു കഥ ഓര്‍മവന്നു;

ദാരിദ്ര്യം കൊണ്ട് വലഞ്ഞ രണ്ടു സുഹൃത്തുക്കള്‍ ഒരു പറമ്പില്‍ നിന്ന് ചേന മോഷ്ടിച്ച് വീടുകളിലെത്തി, ഒരുവന്റെ അമ്മ അത് രുചികരമായി പാചകം ചെയ്ത് കൊടൂത്തു, മറ്റേ അമ്മ അതില്‍ കാഞ്ഞിരക്കുരു ചേര്‍ത്തും പാചകം ചെയ്തു, കയ്പ്പിന്റെ കാരണം ആരാഞ്ഞ മകനോടമ്മ പറഞ്ഞു ‘കട്ട മുതല്‍ കയ്ക്കും’ എന്ന്.

ഓ.ടോ.ആയെങ്കില്‍ ക്ഷമിക്കുക

അര്‍ത്ഥവത്തായപോസ്റ്റ് ഗുരുജീ....

ഗുരുജി said...

പാമരന്‍
വനജ
കുഞ്ഞന്‍
ഹരിശ്രീ
ഗീതാഗീതികള്‍ എല്ലാവര്‍ക്കും നന്ദി..
തോന്ന്യാസി...ഈ കഥ പറഞ്ഞതിനു ഒരുപാട്‌ നന്ദി...ഇതു ഞാന്‍ കേട്ടിട്ടില്ലായിരുന്നു....
എല്ലാവര്‍ക്കും നന്ദി

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“മക്കള്‍ നന്നാവുന്നതിന്റേയും ചീത്തയാകുന്നതിന്റേയും ഉത്തരവാദികള്‍ മാതാപിതാക്കള്‍ മാത്രമാണ്‌....“