Thursday, May 8, 2008

ഓര്‍മ്മകളുടെ ഓണം - ചുള്ളിക്കാടിന്റെ കവിത

ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.

-ബാലചന്ദ്രന്‍ ചുള്ളിക്കാട് - 1994

Friday, May 2, 2008

ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു..ഒരു വട്ടം കൂടി ആ ഓര്‍മ്മകളിലേക്ക്..


വിരല്‍ത്തുമ്പില്‍ ടെക്‌നോളജി പൂക്കുന്ന ഇക്കാലത്തിനപ്പുറം നമുക്കൊരു പൂക്കാലമുണ്ടായിരുന്നു എന്നു വിളിച്ചറിയിക്കാന്‍ പാകത്തിന്‌ ചില സുകൃതങ്ങള്‍ കേരളത്തിനുണ്ടായിരുന്നു. അതിലൊരാളാണ്‌ എം. ബി. ശ്രീനിവാസന്‍ എന്ന സംഗീതസംവിധായകന്‍.

കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോടുള്ള ആവേശം കേരളത്തിന്റെ മണ്ണില്‍ തളച്ചിട്ട ആന്ധ്ര സ്വദേശിയായ മാനാമധുരൈ ബാലകൃഷ്ണ ശ്രീനിവാസന്‍ അയ്യങ്കാര്‍ മലയാളത്തിന്റെ എം.ബി. എസ്‌. ആയത് കേവലം ഒരു നിയോഗമായിരുന്നില്ല. സംഗീതത്തിലുള്ള കടുത്ത സാധനയുടേയും വിപ്ലവത്തോടുള്ള ചോദനയുടേയും ബാക്കിപത്രമായിരുന്നു.

ഇന്ന്‌ മറവിയുടെ പിന്‍തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ചലച്ചിത്രമുണ്ട്‌. ജോണ്‍ ഏബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുതൈ' എന്ന എല്ലാം തികഞ്ഞ ഒരു തമിഴ്‌ ചലച്ചിത്രം. ആ ചിത്രത്തിലെ നായകനെ ആരും അധികം ചോദിച്ചില്ല. എഴുപതുകളുടെ ചെറുപ്പത്തെ എഴുതുക, പറയുക എന്നത്‌ ദുര്‍ഗ്രാഹ്യമാണ്‌. ഒപ്പം സവര്‍ണ്ണ മേധാവിത്വത്തോടുള്ള വെല്ലുവിളിയും. ജോണ്‍ ഏബ്രഹാമിന്റെ മൌലികതയെ അണുമാത്രപോലും നഷ്ടപ്പെടുത്താതെ 'അഗ്രഹാരത്തിലെ കഴുത' എന്ന ചിത്രത്തിലെ നായകവേഷം അഭിനയിച്ചു ഫലിപ്പിച്ച നടന്‍ കൂടിയായിരുന്നു സംഗീതസംവിധായകനായ എം. ബി. ശ്രീനിവാസന്‍.

1961-ല്‍ കൊച്ചിയിലെ ഒരു ഓഡീഷനില്‍ ഹിന്ദി ഗായകനായ മുകേഷിന്റെ 'സാരംഗാ തേരി യാദ്‌ മേം' എന്ന ഗാനം ആലപിച്ച ഒരു ചെറുപ്പക്കാരന്റെ അപാരമായ കഴിവിനെ എം.ബി. ശ്രീനിവാസന്‍ തിരിച്ചറിയുകയും പിന്നീട്‌ താന്‍ സംഗീതസംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കുകയും ചെയ്തു. ആ ചെറുപ്പക്കാരനാണ്‌ ഇന്ന്‌ മലയാള സിനിമാഗാനലോകത്തെ ഇതിഹാസമായി നിലകൊള്ളുന്ന ശ്രീ കെ. ജെ. യേശുദാസ്‌. ഭാവഗായകനായ ജയചന്ദ്രന്‌ ആദ്യമായി അവാര്‍ഡ്‌ നേടിക്കൊടുത്ത 'രാഗം ശ്രീരാഗം' എന്ന ഗാനത്തിന്റെ സംഗീതസംവിധായകനും എം. ബി. എസ്‌. തന്നെ.

ഗാനങ്ങളുടെ സത്ത അതിന്റെ വരികളിലാണെന്നു വിശ്വസിച്ച സംഗീതസംവിധായകനായിരുന്നു എം. ബി. എസ്‌. അതിനായി അദ്ദേഹം മലയാള ഭാഷ പഠിച്ചു. ഗാനങ്ങളിലെ വരികളുടെ അര്‍ത്ഥമറിയാതെ അദ്ദേഹം ഒരിക്കലും സംഗീതസംവിധാനത്തിനു തയ്യാറല്ലായിരുന്നു.

അതുകൊണ്ടുതന്നെ എം. ബി. എസ്സിന്റെ ഗാനങ്ങള്‍ ഒരിക്കല്‍ കേട്ടാല്‍ പിന്നെ മറക്കാന്‍ ബുദ്ധിമുട്ടാണ്‌. ഇതിന്റെ തെളിവാണ്‌ ഒരു നഷ്ടസ്‌മൃതിയുടെ സുഖമായി മലയാളി അന്നും ഇന്നും എന്നും മനസ്സില്‍ സൂക്ഷിക്കുന്ന 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്ന ഗാനം.

'ശരദിന്ദു മലര്‍ദീപനാളം നീട്ടി', 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ', 'കൂട്ടിലടച്ചോരു പക്ഷീ,ആരും കൂട്ടില്ലാത്തൊരു പക്ഷീ', 'ചെമ്പകപുഷ്പസുവാസിത യാമം;, 'മിഴികളില്‍ നിറകതിരായി', 'നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ', 'ഭരതമുനിയൊരു കളം വരച്ചു', 'ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്‌', 'ചൈത്രം ചായം ചാലിച്ചു' തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ ഒരു പുഷ്‌കലകാലത്തെ കൂടി സൂചിപ്പിക്കുണ്ടെങ്കില്‍ അത്‌ എം. ബി. എസ്സിന്റെ സംഗീതത്തിന്റെ മാസ്‌മരികത കൊണ്ടും വരികളുടെ അര്‍ത്ഥങ്ങള്‍ക്കുവേണ്ടി അദ്ദേഹം കാട്ടിയ ആര്‍ജ്ജവം കൊണ്ടും മാത്രമാണ്‌.

മലയാളസിനിമാലോകത്തെ മറ്റൊരു സുകൃതമായ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത്‌ എം. ബി. ശ്രീനിവാസനായിരുന്നു അടൂരിന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത്‌ മരിക്കുന്നതു വരേയും എം. ബി. എസ്. തന്നെ ആയിരുന്നു.
എം.ടി. വാസുദേവന്‍ നായര്‍, ഒ. എന്‍. വി. കുറുപ്പ്‌, ലെനിന്‍ രാജേന്ദ്രന്‍, മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജി. ജോര്‍ജ്ജ്‌, ജോണ്‍ ഏബ്രഹാം, എന്നിവരെല്ലാം സംഗീതസംവിധാനത്തിനായി ആശ്രയിച്ച അതുല്യ പ്രതിഭയായിരുന്നു എം. ബി. ശ്രീനിവാസന്‍.

ഉള്‍ക്കടല്‍, സ്വാതി തിരുനാള്‍, സ്വപ്‌നാടനം, നിര്‍മ്മാല്യം, ഓപ്പോള്‍, കടല്‍, കാല്‍പ്പാടുകള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, യവനിക, ആദാമിന്റെ വാരിയെല്ല്‌, മീനമാസത്തിലെ സൂര്യന്‍, കൊടിയേറ്റം, ചില്ല്‌, സ്വയംവരം, എലിപ്പത്തായം, വാരിക്കുഴി, അനന്തരം, വളര്‍ത്തുമൃഗങ്ങള്‍, അമൃതം ഗമയാ, പുതിയ ആകാശം, പുതിയ ഭൂമി, അഗ്രഹാരത്തിലെ കഴുത, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അനശ്വരങ്ങളായ ഗാനങ്ങളാണ്‌ എം. ബി. എസ്‌. മലയാളത്തിനു നല്‍കിയിരിക്കുന്നത്.

സംഗീതലോകത്ത്‌ ജോലി ചെയ്യുന്നവര്‍ക്കായി ആദ്യമായി ഒരു സംഘടന ഉണ്ടാക്കിയതും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളെ സ്‌നേഹിച്ചിരുന്ന എം. ബി. എസ്‌. ആയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംഗീതതാത്പര്യമുള്ള പ്രതിഭകളെ കണ്ടെത്തി അവര്‍ക്കു വേണ്ടുംവിധം പ്രോത്സാഹനം നല്‍കിപ്പോന്ന കറയറ്റ ഒരു മനുഷ്യസ്‌നേഹിയായിരുന്നു എം. ബി. എസ്‌.

ദേശീയോത്‌ഗ്രഥനം ലാക്കാക്കി കൂട്ടമായി ചേര്‍ന്നു പാടുന്ന സമ്പ്രദായം കൊണ്ടുവന്നതും എം. ബി. എസ്‌. തന്നെ. ഇന്ത്യയില്‍ പലയിടത്തും അതിനായി സംഗീതസംഘങ്ങള്‍ രൂപീകരിച്ചു. അതിന്റെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു ക്വയര്‍ രൂപീകരിക്കുന്നതിനും മുന്‍കൈ എടുത്തത്‌ എം. ബി. എസ്സായിരുന്നു. (മലയാളം ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും നല്ല കോറസ്‌ ഗാനമായ 'ഭരതമുനി ഒരു കളം വരച്ചു' എന്ന ഗാനം എം. ബി. എസ്‌. സംവിധാനം ചെയ്തതാണ്‌)

മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മദ്രാസ്‌ സ്റ്റുഡന്‍സ്‌ ഓര്‍ഗനൈസേഷനില്‍ അംഗമായി. തമിഴ്‌നാട്ടില്‍ ഭാരതീയാരുടെ സ്വാതന്ത്ര്യസമരദേശീയപ്രക്ഷോഭങ്ങളില്‍ ആകൃഷ്ടനായി. കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോടുള്ള ആഭിമുഖ്യത്താല്‍ ഡല്‍ഹിയിലെത്തിയ എം. ബി. എസ്സിനെ വിപ്ലവനാടകങ്ങളും ഗാനങ്ങളും സ്വാധീനിച്ചു. വിവിധ ഭാഷകള്‍ പഠിക്കാനും മുന്‍നിര നേതാക്കന്‍മാരുമായി ഇടപഴകാനും അതുവഴി എം. ബി. എസിനു കഴിഞ്ഞു. സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന ഡോ. സൈഫുദ്ദീന്‍ കിച്‌ല്യുവിന്റെ മകളായ ഷാഹിദയെ വിവാഹം കഴിച്ചു സ്വന്തം ജീവിതം തന്നെ വിപ്ലവത്തിനു മാതൃകയാക്കിയ വ്യക്തിത്വമാണ്‌ എം. ബി. ശ്രീനിവാസന്റേത്. (ഡോ. സൈഫുദ്ദീന്‍ കിച്‌ല്യുവിന്റെ അറസ്റ്റിനെ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരമായ വെടിവെപ്പാണ്‌ പ്രശസ്തമായ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല)

ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ്‌ റൈറ്റ് സൊസൈറ്റി ലിമിറ്റഡ്‌ എന്ന സംഘടനയുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ എം. ബി. എസ്സാണ്‌. സംഗീതമേഖലയിലെ എഴുത്തുകാര്‍ക്കും സംഗീതസംവിധായകര്‍ക്കും റോയല്‍റ്റി നേരിട്ടു ലഭിക്കുന്ന ഇന്നത്തെ സമ്പ്രദായം നടപ്പിലാക്കുന്നതിനായി ഈ സൊസൈറ്റിക്കു സാധിച്ചു. ഈ ഒരു കാരണം കൊണ്ടുതന്നെ ഇന്ന്‌ മലയാളഗാനശാഖയിലെ ഒരോരുത്തരും ഈ വലിയ മനുഷ്യനോട്‌ കടപ്പെട്ടിരിക്കുന്നു.

1988-ല്‍ ലക്ഷദ്വീപിലെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലമാണ്‌ എം. ബി. ശ്രീനിവാസന്‍ മരിച്ചത്‌. മലയാള സിനിമാലോകം എന്നും ആദരവോടെ കണ്ടിരുന്ന ആ മഹദ്‌വ്യക്തിത്വത്തിന്റെ പ്രഭാവത്തിന്റെ അനുരണനങ്ങള്‍ മലയാളികള്‍ ഉള്ളിടത്തോളം അവരുടെ നെഞ്ചിലും നാവിലും നിലനില്‍ക്കുകതന്നെ ചെയ്യും.

Thursday, May 1, 2008

സൌഹൃദത്തെക്കുറിച്ച്‌ ഖലീല്‍ ജിബ്രാന്‍ പറയുന്നതിങ്ങനെ

സ്‌നേഹിതനെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമെന്നാണര്‍ത്ഥം.

സ്‌നേഹം വിതയ്ക്കുവാനും കൃതജ്ഞത കൊയ്യുവാനുമുള്ള നിന്റെ നിലമാകുന്നു നിന്റെ സ്‌നേഹിതന്‍.

ആത്മാവുകളുടെ സൌഹൃദത്തിന്‌ മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകാതിരിക്കട്ടെ.

നിന്റെ ആഹാരവും നിന്റെ നെരിപ്പോടും നിന്റെ സ്‌നേഹിതനാണ്‌. നിന്റെ ആത്മാവിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തെരയുന്നു.

നിന്റെ സ്‌നേഹിതന്‍ അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന 'ഇല്ല'കളെ നീ ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല.

നിനക്ക്‌ ഏറ്റവും മഹത്തായിതോന്നുന്നതെല്ലാം നിന്റെ സ്‌നേഹിതനുള്ളതാകട്ടെ. നിന്നിലെ വേലിയിറക്കം അവന്‍ അറിയുന്നുവെങ്കില്‍ നിന്നിലെ വെള്ളപ്പൊക്കവും അവനറിയട്ടെ.

നിന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരലാണ്‌, അല്ലാതെ നിന്റെ ശൂന്യത നിറയ്‌ക്കലല്ല നിന്റെ സുഹൃത്തിന്റെ നിയോഗമെന്നറിയുക.

സൌഹൃദത്തില്‍ വിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മോഹങ്ങളും വാക്കുകളുടെ അണിയൊച്ചൊരുക്കുകളില്ലാതെ ജനിക്കുന്നു. കള്ളത്തരമില്ലാത്ത ആനന്ദത്തോടെ അതു പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.

നിന്റെ സ്‌നേഹിതനില്‍ നിന്നും വേര്‍പെടുമ്പോള്‍ നീ ദു:ഖിക്കാതിരിക്കുക. അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും. പര്‍വതാരോഹകന്‌ പര്‍വതത്തിന്റെ മുകള്‍ഭാഗം സമതലങ്ങളില്‍ നിന്നും കൂടുതല്‍ ദൃശ്യമാകും പോലെ.

സ്വന്തം നിഗൂഢതകളുടെ വെളിപ്പെടുത്തലല്ലാതെ മറ്റെന്തെങ്കിലും തേടുന്ന സ്‌നേഹം സ്‌നേഹമേ അല്ല. അത്‌ ഒരു വല മാത്രമാകുന്നു. വിലകെട്ടവ മാത്രമേ അതില്‍ കുടുങ്ങുകയുള്ളൂ.

വെറുതെ നേരം കൊല്ലാനുള്ള ദീര്‍ഘമായ മണിക്കൂറുകളുമായി തെരയാനാണെങ്കില്‍ അത്തരം സൌഹൃദമെന്തിനാണ്‌? ജീവിക്കാനുള്ള സമയവുമായി അതിനെ തെരയുക.

സൌഹൃദത്തിന്റെ മധുരിമയില്‍ ചിരികളും സുഖങ്ങളും പങ്കുവെയ്ക്കലുകളുമുണ്ടായിരിക്കട്ടെ. കൊച്ചുകാര്യങ്ങളുടെ മഞ്ഞുതുള്ളികളില്‍ ഹൃദയം എന്നും പുലരികള്‍ ദര്‍ശിക്കട്ടെ.

Tuesday, April 22, 2008

എം. എസ്‌. വിശ്വനാഥന്‍ - തെക്കേ ഇന്ത്യയുടെ സുകൃതം

എം. എസ്‌. അന്ന്‌


എം. എസ്‌. ഇന്ന്‌

1928 ജൂണ്‍ 24 ന്‍ പാലക്കാട്‌ ഇലപ്പുള്ളിയില്‍ മനയങ്ങാത്ത്‌ കുടുംബത്തില്‍ ജനനം.
അച്ഛന്‍ - സുബ്രഹ്മണ്യന്‍.; അമ്മ - നാരായണിക്കുട്ടി.
13 വയസ്സില്‍ തിരുവനന്തപുരത്ത്‌ അരങ്ങേറ്റം.
1948-ല്‍ റിലീസായ ജെനോവ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനത്തിലൂടെ ശ്രദ്ധേയനായി.
തമിഴ്നാട്‌ സംസ്ഥാനത്തെ പൊതു ചടങ്ങുകളില്‍ ആലപിക്കുന്ന 'തമിഴ്‌ തായ്‌ വാഴ്ത്ത്' എന്ന ഔദ്യോഗിക ഉദ്‌ബോധനഗീതത്തിന്റെ സംഗീതസംവിധായകന്‍
അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മ്യൂസിക്‌ കോമ്പോസിഷന്‍ പഠനവിഷയമാക്കാനായി തെരഞ്ഞെടുത്തിട്ടുള്ള ദക്ഷിണഭാരതത്തിലെ ഏക സംഗീതസംവിധായകന്‍.
പേരറിഞ്ഞര്‍, മെല്ലിശൈ മന്നര്‍ എന്നീപ്പേരുകളില്‍ തമിഴ്‌നാടിലാകെ അറിയപ്പെടുന്നു.
കേരള സംസ്ഥാനത്തിന്റെ കമുകറ അവാര്‍ഡ്, തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ കലൈമാമണി അവാര്‍ഡ് എന്നിവയാല്‍ ആദരിക്കപ്പെട്ടു.
വേള്‍ഡ്‌ ഫെസ്റ്റ്‌ ഹൂസ്റ്റണില്‍ നിന്നും 'വിശ്വതുളസി' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന്‌ ഗോള്‍ഡ്‌ റെമി അവാര്‍ഡ്‌.
പരമാചാര്യ അവാര്‍ഡ്‌
ഒട്ടനവധി പ്രാദേശിക ആദരവുകള്‍, ആവാര്‍ഡുകള്‍

വിവരങ്ങള്‍ക്കു കടപ്പാട്:
chennaitv.blogspot.com

ഇപ്പോള്‍ തോന്നുന്നത്‌ ഇങ്ങനൊക്കെയാണ്‌

ആരൊക്കെയോ പറഞ്ഞുപോയ പ്രവാസി പരിദേവനങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ തോന്നുന്നത്‌ ഇങ്ങനൊക്കെയാണ്‌..
നെഗറ്റീവ്‌ വശം
ഘടികാരസൂചിയില്‍ മനസ്സു കൊരുത്തിട്ടു ജീവിക്കുന്നവര്‍.
സൂചിയുടെ ചലനത്തിനൊപ്പം നടക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു. സമയം അല്പം തെറ്റിയാല്‍ എല്ലാം തകിടം മറിയുന്നു.
പരസ്പരം കൂട്ടിമുട്ടാതെയും ഇടക്കു മുട്ടിയും സ്വന്തം കുരുതിയിലേക്കു നടന്നു പോകുന്ന ആട്ടിന്‍ പറ്റങ്ങളെപ്പോലെ നടന്നുപോകുന്നവര്‍.
വരാന്‍ ഇരിക്കുന്ന വസന്തകാലത്തിന്റെ അധിപന്‍ ഞാന്‍ ആകും എന്ന്‌ ഒരോരുത്തരും കരുതുന്നു.
ജീവിതത്തിന്റെ നല്ല കാലം കൊത്തിപ്പെറുക്കി തിന്നാതെ പിന്നെ തിന്നാനായി കരുതിവെക്കുന്നു.
ഋതുശൂന്യമായ ജീവിതത്തില്‍ എന്നും ബാങ്ക് ലോണിനെക്കുറിച്ചും, എല്‍. ഐ. സി. പ്രീമിയത്തെക്കുറിച്ചും
ഫിക്‌സഡ്‌ ഡെപ്പോസിറ്റിനെക്കുറിച്ചും, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും വീട്ടിലെ ഉള്‍പ്പോരുകളെക്കുറിച്ചും ചിന്തിച്ചുകൊണ്ട്‌ സമയത്തിനൊപ്പം നടക്കുന്നു.
ശ്വാസനാളിയില്‍ കഫക്കട്ടകള്‍ കുറുകും വരെ ചിന്തിച്ചു കൊണ്ടേ നടക്കുന്നവര്‍. ശിഥിലമായി പോയ രാഗസ്‌മരണകളുടെ ശവമഞ്ചം ചുമന്നുകൊണ്ട്‌ എന്നും അനിശ്ചിതത്വത്തിലേക്കു തുറന്നിട്ട വാതിലിന്റെ പടിയില്‍ തന്നെ നില്ക്കുന്നവര്‍.
സമ്പത്തും ആനന്ദവും സമ്പാദിച്ചു കൂട്ടേണ്ടവ ആണെന്ന വിചാരത്താല്‍ മുന്നോട്ടു പോകുന്നു.
ഭാവിയിലെ ആനന്ദത്തിനായി വര്‍ത്തമാന കാലത്തോടു വിധേയത്വം കാട്ടിയും സന്ധി ചെയ്തും ജീവിക്കുന്നവര്‍.
ഒരു പാതയുടെ കയറ്റത്തിനു നടുവില്‍ നില്ക്കുന്ന ക്ഷീണിതനായ വഴിപോക്കനെ പോലെ. തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയും കയറിയല്ലോ എന്ന ആശ്വസം. മുകളിലേക്കു നോക്കുമ്പോള്‍ ഇനിയും കയറേണ്ടതുണ്ടല്ലോ എന്ന വ്യാകുലത!
പോസിറ്റീവ്‌ വശം
ഭൂമിക്കും സൂര്യനും ഇടയില്‍ വെറുതെ കേവലം വിശപ്പിന്റെ അടിമകളായി ദിവസങ്ങളില്‍ നിന്നും ദിവസങ്ങളിലേക്കു ഉണര്‍ന്നെണീറ്റിരുന്ന ചിലര്‍ക്ക്‌ ഈ പ്രവാസം ഒരു തരി നോവുള്ള ആനന്ദം കൊടുക്കുന്നു.
ചിലര്‍ക്ക്‌ തന്നില്‍ നിറഞ്ഞു നിന്ന ശൂന്യതയെ അതു കാട്ടിക്കൊടുക്കുന്നു.
വിശുദ്ധിയുടേയും ആത്മീയ വൃത്തിയുടെയും തടവറയില്‍ കിടന്നു വെറും ഒരു മനുഷ്യനായി അവസാനിക്കാതിരിക്കാന്‍ ചിലരെ പ്രവാസം സഹായിക്കുന്നു.
തന്റെ സ്വപ്നങ്ങളിലെവിടെയൊക്കെയോ ഒരു കാട്ടാളന്‍ ഉണ്ടുറങ്ങി ഉണരുന്നുണ്ടായിരുന്നുവെന്നും വിശക്കുന്ന ഒരു മൃഗം കരയുന്നുണ്ടായിരുന്നുവെന്നും തിരിച്ചറിവു കൊടുക്കാന്‍ പ്രവാസം ചിലരെ സഹായിക്കുന്നു. ആ കാട്ടാളനോട്‌ സന്ധി ചെയ്തും മൃഗത്തെ തഴുകി ശാന്തമാക്കി ഉറക്കിയും ജീവിക്കാന്‍പ്രവാസം ചിലരെ പരിശീലിപ്പിക്കുന്നു.
--ഓരോ തോന്നലുകള്‍ ഇങ്ങനൊക്കെ...

Saturday, April 12, 2008

വക്കീലിന്റെ പൊടിക്കൈ

(ഇ-മെയിലില്‍ കിട്ടിയ ഒരു തമാശക്കഥ.)

ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ടു വക്കീലന്‍മാരുണ്ടായിരുന്നു. ജീവിതത്തില്‍ എന്തും പരസ്‌പരം പങ്കുവെച്ചു ജീവിച്ച അവരുടെയിടയില്‍ അകലങ്ങള്‍ ഇല്ലായിരുന്നു. തങ്ങളുടെ സ്‌നേഹം തുടര്‍ന്നുകൊണ്ടുപോകുവാന്‍ അവര്‍ ഒരു തീരുമാനത്തിലെത്തി.

രണ്ടുപേര്‍ക്കും കൂടി ഒരു ഭാര്യ മതി.

രണ്ടുപേരും ഈ തീരുമാനത്തോടെ മുന്നോട്ടുപോയി. അങ്ങനെ അവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. മാസങ്ങള്‍ക്കു ശേഷം ഭാര്യയെ പ്രസവത്തിനായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്തു.

പ്രസവത്തിനായി ഭാര്യയെ മറ്റേര്‍ണിറ്റി വിഭാഗത്തിലേക്കു കൊണ്ടുപോയി. വക്കീലന്‍മാര്‍ രണ്ടുപേരും അക്ഷമയോടെ പുറത്തു കാത്തു നിന്നു. രണ്ടുപേര്‍ക്കും ആശങ്ക, ഉത്‌കണ്ഠ, വേവലാതി.

കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം അതില്‍ ഒരാള്‍ പറഞ്ഞു "എനിക്കിങ്ങനെ കാത്തു നില്‍ക്കാന്‍ വയ്യ. എനിക്കു വല്ലാത്ത ഉത്‌കണ്ഠയായിരിക്കുന്നു. ഞാന്‍ വെളിയില്‍ കാറിനകത്തു പോയിരിക്കാം. റിസല്‍ട്ട് എന്തായാലും നീ വന്നു പറഞ്ഞാല്‍ മതി"

കൂട്ടുകാരന്‍ സമ്മതിച്ചു. അങ്ങനെ ഒരാള്‍ പുറത്തു കാറിലും മറ്റെയാള്‍ ആശുപത്രിയിലും വേവലാതിയോടെ കാത്തു നിന്നു.

ഒരു മണിക്കൂറിനുശേഷം വളരെ വിഷാദത്തോടെ ആശുപത്രിയില്‍ കാത്തുനിന്ന വക്കീല്‍ കാറിനകത്തിരിക്കുന്ന വക്കീലിന്റെ അടുത്തെത്തി.

"എന്തു പറ്റി? എന്താണ്‌ നിന്റെ മുഖത്ത്‌ ഇത്ര ദു:ഖം?"

വേദനയോടെ കൂട്ടുകരന്‍ വക്കീല്‍ പറഞ്ഞു.

'നമ്മുടെ ഭാര്യ പ്രസവിച്ചു. ഇരട്ടക്കുട്ടികളായിരുന്നു. പക്ഷേ എന്റെ കുട്ടി മരിച്ചുപോയി"


--------വക്കീല്‍ എന്തായാലും വക്കീലല്ലേ????............

Thursday, April 10, 2008

വിവാഹം, സന്താനങ്ങള്‍ - ജിബ്രാന്റെ വീക്ഷണം.

വിവാഹം

ഒന്നിച്ചു ജീവിക്കാന്‍ പിറന്നവരാണ്‌ നിങ്ങള്‍. എപ്പോഴുമെപ്പോഴും ഒന്നിച്ചു തന്നെ വാഴുക.

മൃത്യുവിന്റെ വെണ്‍ചിറകുകള്‍ നിങ്ങളുടെ ദിനങ്ങളെ ശിഥിലമാക്കുമ്പോഴും നിങ്ങള്‍ ഒരുമിച്ചു തന്നെ പുലരുക.

നിശ്ശബ്ദമായ ഈശ്വരസ്‌മരണയിലും നിങ്ങള്‍ ഒരുമിച്ചിരിക്കുക.

എന്നാല്‍ നിങ്ങളുടെ ഒരുമിക്കലില്‍ അകലങ്ങള്‍ ഉണ്ടായിരിക്കട്ടെ. ആ അകലങ്ങള്‍ക്കിടയില്‍ സ്വര്‍ഗ്ഗസമീരണന്‍ നൃത്തം വെയ്ക്കട്ടെ.

പരസ്പരം സ്‌നേഹിക്കുക. എന്നാല്‍ പരസ്‌പരസ്‌നേഹം ബന്ധനങ്ങള്‍ തീര്‍ക്കാതിരിക്കട്ടെ. രണ്ടു ആത്മാവുകളുടെ തീരങ്ങള്‍ക്കിടയില്‍ അതൊരു അലയാഴിയാകട്ടെ.

അന്യോന്യം പാനപാത്രങ്ങള്‍ നിറയ്ക്കുക. എന്നാല്‍ ഒരേ പാനപാത്രത്തില്‍ നിന്ന്‌ കുടിക്കാതിരിക്കുക. നിങ്ങളുടെ ഭോജ്യം പങ്കുവെക്കുക. എന്നാല്‍ ഒരേ പങ്കില്‍ നിന്ന്‌ കഴിക്കാതിരിക്കുക.

ഒന്നിച്ചു പാട്ടുപാടിയും നൃത്തമാടിയും ആനന്ദിക്കുവിന്‍. എന്നാല്‍ ഒരേ സംഗീതത്താല്‍ സ്പന്ദിക്കുമ്പോഴും വീണയുടെ തന്ത്രികള്‍ വേറിട്ടു നില്‍ക്കും പോലെ, ഓരോ വ്യക്തിയും ഒറ്റക്കുതന്നെ കഴിയുക.

ഹൃദയങ്ങള്‍ പരസ്പരം കൈമാറുവിന്‍. മറ്റൊരാളിനു സൂക്ഷിക്കുവാനായിട്ടാകരുത്‌. എന്തെന്നാല്‍ ജീവിതത്തിന്റെ കരങ്ങള്‍ക്കല്ലേ ഹൃദയങ്ങളെ ഉള്‍ക്കൊള്ളാനാകൂ.

ഓക്കുമരവും സൈപ്രസും മറ്റൊന്നിന്റെ തണലില്‍ വളരാതെയിരിക്കും പോലെ, ദേവാലയത്തിലെ കല്‍ത്തൂണുകള്‍ വേറിട്ടുനില്‍ക്കും പോലെ, ഒട്ടിച്ചേരാതെ, എന്നാല്‍ ഒരുമിച്ച്‌ ഒന്നായി അടുത്തടുത്ത്‌ നില്‍ക്കുവിന്‍.

കുഞ്ഞുങ്ങള്‍

നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക്‌ ജീവിതത്തോടുള്ള ആസക്തിയുടെ സന്താനങ്ങളാകുന്നു.

നിങ്ങളിലൂടെ വന്നെത്തുന്നെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന്‌ ആവിര്‍ഭവിക്കുന്നില്ല.

നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമല്ല.

അവര്‍ക്ക്‌ നിങ്ങളുടെ സ്‌നേഹം നല്‍കുക. നിങ്ങളുടെ വിചാരങ്ങള്‍ കൊടുക്കാതിരിക്കുക. എന്തെന്നാല്‍ അവര്‍ക്ക്‌ സ്വന്തം വിചാരങ്ങളുണ്ടല്ലോ.

അവരുടെ ഉടലുകള്‍ക്ക്‌ ഇടം നല്‍കുക. ആത്മാവുകളെ പാര്‍പ്പിക്കാതിരിക്കുക. എന്തെന്നാല്‍ നിങ്ങളുടെ കിനാവുകളില്‍പോലും ചെന്നെത്താന്‍ കഴിയാത്ത നാളെയുടെ മന്ദിരത്തിലാണല്ലോ അവരുടെ ചേതനകള്‍ വസിക്കുന്നത്‌.

അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്കു പരിശ്രമിക്കാം. എന്നാല്‍ അവരെ നിങ്ങളെപ്പോലെയാക്കാന്‍ ഒരുമ്പെടാതിരിക്കുക. ജീവിതം പിന്നോട്ടൊഴുകുകയോ, ഇന്നലെകളോട്‌ കുശലം പറയുകയോ ചെയ്യുന്നില്ല.

നിങ്ങള്‍ കേവലം ധനുസ്സുകള്‍ മാത്രമാണ്‌. കുഞ്ഞുങ്ങള്‍ മുന്നോട്ടു കുതിക്കുന്ന ചേതന മുറ്റിയ ശരങ്ങളാകുന്നു. അനന്തതയുടെ പഥത്തില്‍ കാലമെന്ന എയ്തുകാരന്‍ തന്റെ ലക്ഷ്യം കണ്ട്‌ ശരങ്ങള്‍ സുഗമമായി ദൂരങ്ങളിലേക്ക്‌ കുതിക്കുവാനായി തന്റെ കരുത്തിനാല്‍ നിങ്ങളെ കുലയ്ക്കുന്നുവെന്നു മാത്രം.

കാലമെന്ന ആ ധനുര്‍ധാരിയുടെ കൈകളില്‍ നിങ്ങള്‍ വഴങ്ങുന്നത്‌ ഹൃദയാഹ്ലാദത്തിനാകട്ടെ. ചലിത ബാണങ്ങളെപ്പോലെ, സ്ഥായിയായ ധനുസ്സിനേയും അവന്‍ സ്‌നേഹിക്കുന്നുവല്ലോ.

-ഖലീല്‍ ജിബ്രാന്‍

Friday, April 4, 2008

മാതാപിതാക്കള്‍ അറിയാന്‍ രണ്ടു കഥകള്‍

1. പെരുങ്കള്ളന്‍

പൊതുനിരത്തിലൂടെ പെരുങ്കള്ളനെ രാജസന്നിധിയിലേക്കു നടത്തിക്കൊണ്ടുപോകുന്നു. രാജസന്നിധിയില്‍ വെച്ച്‌ കള്ളനുള്ള ശിക്ഷ വിധിക്കാന്‍ പോവുകയാണ്.

നിരത്തിലാകെ കള്ളനെ കാണാനും കൂകി വിളിക്കാനും ജനങ്ങള്‍ കൂടിയിരിക്കുകയാണ്‌. ഇരുകൈകളും ചങ്ങലയാല്‍ ബന്ധിതനായ പെരുങ്കള്ളന്‍ തല കുനിച്ച്‌ രാജസേനയോടൊപ്പം നടന്നുപോകുന്നു.

ബന്ധനസ്ഥനാക്കി പെരുങ്കള്ളനെ നടത്തിക്കൊണ്ടുപോകുന്നതു കണ്ടു ഹൃദയഭേദകമായ രീതിയില്‍ കരഞ്ഞുകൊണ്ട്‌ കള്ളന്റെ അമ്മ ആള്‍ക്കൂട്ടത്തിനിടയിലൂടെ അലറി വിളിച്ചു മുന്നോട്ടു വന്നു.

മുന്നില്‍ നടന്നു പോകുന്ന മന്ത്രിയുടെ കാലുകളിലേക്കു ഓടി വന്നു വീണ കള്ളന്റെ അമ്മ വിലപിച്ചു. 'മന്ത്രിശ്രേഷ്ഠാ, എന്റെ മകനോട്‌ പൊറുക്കേണമേ...ഈ വാര്‍ദ്ധക്യത്തില്‍ ഇവനല്ലാതെ എനിക്കു വേറെ ആരും തുണയില്ലേ..അവനെശിക്ഷിക്കരുതേ...'

തന്റെ അമ്മ മന്ത്രിയുടെ കാല്‍ക്കല്‍ വീണു കരയുന്നതു കണ്ട പെരുങ്കള്ളന്‍ മന്ത്രിയോടായി പറഞ്ഞു...

“അല്ലയോ മന്ത്രീ..അങ്ങു എന്നെ ശിക്ഷിക്കുന്നതിനു പകരം ആദ്യം ശിക്ഷിക്കേണ്ടത് എന്റെ ഈ അമ്മയെത്തന്നെയാണ്‌. ചെറുപ്പത്തില്‍ ഞാന്‍ അയല്‍വീടുകളില്‍ നിന്നും ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുവന്നപ്പോള്‍, എന്നെ ഒന്നു ശാസിക്കാതെ, ഒരു തവണയെങ്കിലും ശിക്ഷിക്കാതെ, അതെല്ലാം സന്തോഷത്തോടെ വാങ്ങി വെച്ച്‌ എന്നെ ഒരു പെരുങ്കള്ളനാക്കിയതു എന്റെ മാതാവാണ്...അതുകൊണ്ട്‌ എന്നേക്കാള്‍ മുന്നെ അങ്ങ്‌ എന്റെ അമ്മയെ ശിക്ഷിച്ചാലും.."


2. കുറ്റവാളി

ഒരു യുവാവിനെ വധശിക്ഷക്കു വിധിച്ചിരിക്കുകയാണ്‌. സമൂഹത്തിലെ പ്രശസ്തനായ ഒരു തത്വചിന്തകനും എഴുത്തുകാരനുമായിരുന്നു യുവാവിന്റെ പിതാവ്‌. കോടതിയില്‍ ഹാജരാക്കിയ യുവാവിനോട്‌ ന്യായാധിപന്‍ ചോദിച്ചു. "അല്ലയോ ചെറുപ്പക്കാരാ, വളരെയേരെ പ്രശസ്തനും തത്വചിന്തകനുമായ ഒരു പിതാവിന്റെ പുത്രനല്ലേ താങ്കള്‍? കോടതിയില്‍ ഹാജരാക്കിയ യുവാവിനോട്‌ ന്യായാധിപന്‍ ചോദിച്ചു. "അല്ലയോ ചെറുപ്പക്കാരാ, വളരെയേരെ പ്രശസ്തനും തത്വചിന്തകനുമായ ഒരു പിതാവിന്റെ പുത്രനല്ലേ താങ്കള്‍? അദ്ദേഹത്തെക്കുറിച്ച്‌ ഒരു വേള ചിന്തിച്ചിരുന്നുവെങ്കില്‍ നിനക്ക്‌ ഈ തെറ്റ് ഒഴിവാക്കാമായിരുന്നില്ലേ?

വളരെ നിര്‍വികാരതയോടെ യുവാവ്‌ പറഞ്ഞു. ' ഞാന്‍ എന്നും എന്റെ പിതാവിനെ ഓര്‍ത്തിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ സംശയങ്ങള്‍ക്കുത്തരം തേടി ചെല്ലുമ്പോള്‍ അദ്ദേഹം തിരക്കിലാണെന്നു പറഞ്ഞു എന്നെ മടക്കി അയച്ചിരുന്നു. എന്റെ ഏകന്തതയില്‍ കൂട്ടുകൂടുവാനായും ഒത്തുകളിക്കാനുമായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെല്ലുമ്പോള്‍ ഏതൊ ഗ്രന്‌ഥങ്ങള്‍ വായിക്കാനുണ്ട്, ശല്യം ചെയ്യാതെ അകന്നുപോകൂ എന്നു പറഞ്ഞു എന്നെ ഒഴിവാക്കിയിരുന്നു..."

മറുവാക്കു പറയാനില്ലാതെ തല താഴ്ത്തി ന്യായാധിപന്‍ വിധിനിര്‍ണ്ണയത്തിന്റെ അനന്തരനടപടികളിലേക്കു ഊളിയിട്ടു..

മക്കള്‍ക്കായി മാതാപിതാക്കള്‍ക്കു നല്‍കാന്‍ കഴിയുന്നത്‌ അവരുടെ സമയവും ശിക്ഷണവും മാത്രമാണ്‌. നിങ്ങള്‍ സമ്പാദിച്ചു കൂട്ടുന്നവ നാളെ അവരെ തമ്മില്‍ കലഹിക്കാനും അലസന്‍മാരാക്കാനും മാത്രമേ ഉതകുന്നുള്ളൂ. മക്കള്‍ നന്നാവുന്നതിന്റേയും ചീത്തയാകുന്നതിന്റേയും ഉത്തരവാദികള്‍ മാതാപിതാക്കള്‍ മാത്രമാണ്‌....

ഖലീല്‍ ജിബ്രാനെ എടുത്തെഴുതുന്നത്..

1. പണ്ടു പണ്ടു നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്വപ്നമായിരുന്നു. നിങ്ങളെ പ്രസവിക്കാന്‍ അവള്‍ ഉറക്കമൊഴിഞ്ഞിരുന്നു.

2. ഒഴിഞ്ഞ കൈ മറ്റുള്ളവരുടെ മുമ്പില്‍ നീട്ടി ഒന്നും കിട്ടാതിരിക്കുന്നത്‌ തീര്‍ത്തും കഷ്ടം തന്നെ. നിറയെ വെച്ചുനീട്ടുന്ന എന്‍റെ കയ്യില്‍ നിന്നും എടുക്കാനാരുമില്ലെങ്കില്‍ അതല്ലേ കൂടുതല്‍ കഷ്ടം.

3. മറ്റുള്ളവരുടെ തെറ്റുകളെപ്പറ്റി അങ്ങനെ വിചാരിച്ചു നടക്കുന്നതിനേക്കാള്‍ വലിയൊരു തെറ്റുണ്ടോ?

4. സൌഹ്യദം എപ്പൊഴും ഒരു ഉത്തരവാദിത്തമാണ്‌. അത്‌ ഒരു അവസരമല്ല.

5. എല്ലാ അവസ്ഥയിലും നിങ്ങള്‍ നിങ്ങളുടെ സുഹ്യത്തിനെ മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും അയാളെ മനസ്സിലാക്കില്ല.

6. നേത്രങ്ങളിലെ വെറുപ്പ് അധരങ്ങളിലെ പുഞ്ചിരികൊണ്ട്‌ മൂടാമെന്ന്‌ കരുതുന്നവന്‍ വലിയ വിഡ്ഢിയാണ്‌.

7. ഒപ്പം ചിരിച്ചോനെ മറന്നാലും ഒപ്പം കരഞ്ഞോനെ നിങ്ങള്‍ മറക്കില്ല.

8. അതിഥികള്‍ വരാനില്ലാത്ത വീടുകള്‍ ശവക്കുഴികള്‍ക്കു തുല്യമത്രെ.

9. മുള്‍ക്കിരീടം പണിയുന്ന കൈകള്‍ പോലും മടിയുള്ള കൈകളേക്കാള്‍ ഭേദമാണ്‌.

10. നിങ്ങളുടെ ഏറ്റവും നല്ല ആട മറ്റൊരാള്‍ നെയ്തതാണ്‌. നിങ്ങളുടെ ഏറ്റവും രുചികരമായ ഭക്ഷണം മറ്റൊരാളിന്‍റെ മേശപ്പുറത്തു നിന്നും കഴിക്കുന്നതാണ്‌.

11. നിങ്ങള്‍ക്കു ആവശ്യമുള്ളതിനേക്കാള്‍ എനിക്കു ആവശ്യമുള്ളത്‌ നല്കുന്നതല്ല സൌജന്യം. എനിക്കു ആവശ്യമുള്ളതിനേക്കാള്‍ നിങ്ങള്‍ക്കു ആവശ്യമുള്ളതിനെ നല്കുന്നതാണ്‌.

12. പണമിടപാടുകാര്‍ക്ക്‌ നല്ല പൂന്തോട്ടക്കാരനാകാന്‍ ആവില്ല.

13. സൂര്യനെതിരെ പിന്നാമ്പുറമായി നില്ക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ നിങ്ങളുടെ നിഴലിനെ കാണുന്നുള്ളു.

14. നമ്മള്‍ നേടിയതിനേക്കാള്‍ പ്രിയപ്പെട്ടവയാണ്‌ ആഗ്രഹിച്ചിട്ടും നമുക്കു നേടാനാവത്തവ.

16. കാമുകനും കാമുകിക്കും ഇടയിലുള്ള മറയാണു പ്രണയം.

17. വീണുടയാതെ എങ്ങനെയാണ്‌ എന്‍റെ ഹ്യദയം തുറക്കാനാവുന്നത്‌

18. ഓരോ ദിവസവും പുതുക്കാത്ത പ്രണയം ഒരു ശീലമാവുകയും അങ്ങനെ അടിമത്തമാവുകയും ചെയ്യുന്നു.

19. ഇന്നലെകളുടെ കടം വീട്ടാനാണ്‌ പലപ്പോഴും നാളെകളില്‍ നിന്നും നമ്മള്‍ കടം വാങ്ങുന്നത്‌.

20. നിങ്ങള്‍ ഓടിക്കപ്പെടുമ്പോഴാണ്‌ വേഗം കൂടുതലുള്ളവനാകുന്നത്‌.

21. നിങ്ങളുടെ ചിറകുകള്‍ കൊണ്ട്‌ മറ്റുള്ളവര്‍ പറക്കാനിടയുള്ളപ്പോള്‍ ഒരു തൂവല്‍ പോലും കൊടുക്കാത്ത നിങ്ങളുടെ നടപടിയെ എങ്ങനെയാണ്‌ ന്യായീകരിക്കുക.

22. കൊള്ളരുതാത്തവന്‍ എന്നു മുദ്രകുത്തിയവനോടൊപ്പം നിലകൊള്ളുന്നവനാണ്‌ ശരിക്കും നല്ലവന്‍.

23. ആമകള്‍ക്കു മുയലിനേക്കാള്‍ വഴിയുടെ പൊരുള്‍ നന്നായറിയും.

24. എത്ര ചിറകുള്ള ആത്മാവായാലും, ശരീരത്തിന്റെ അനിവാര്യതയില്‍ നിന്നും രക്ഷപ്പെടാനാവില്ല.

25. ജീവിച്ചിരുക്കുന്നവര്‍ക്കായി പരേതര്‍ നിര്‍മ്മിച്ച കല്ലറകളാണ്‌ നിങ്ങളുടെ തറവാട്.

കുഞ്ഞുണ്ണിക്കവിതകള്‍

അക്ഷരത്തെക്കുറിച്ച്‌...

വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നവന്‍ വിളയും
വായിക്കാതെ വളര്‍ന്നവന്‍ വളയും.
.................

അക്ഷരമേ നിന്നെ എനിക്കിക്ഷ പിടിച്ചു
അതില്‍ 'അര' മുള്ളതിനാല്‍
..................

ആ എന്നൊരക്ഷരം എത്തറ വലുത്‌
ആനയുമെത്തറ വലുത്‌
ആല്‍മരം വലുത്‌
ആ എന്നോതും നേരത്തെന്നുടെ
വായയുമെത്തറ വലുത്‌
....................